ദിവസേന ലാഭം 1500 രൂപ; 18കാരന്‍ ഷറഫുദ്ദീന് ഇത് വെറും കച്ചവടം മാത്രമല്ല

Sunday 05 April 2026 7:47 PM IST

ആലപ്പുഴ: ഷറഫുദ്ദീന്റെ ബിരിയാണി വില്‍പ്പന വെറും ലാഭം പ്രതീക്ഷിച്ചുള്ളതല്ല, ജീവിതത്തിലേക്കുള്ള ചുവടുവയ്പാണ്. ചേര്‍ത്തല നൈപുണ്യ കോളേജില്‍ ഒന്നാം വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് 18കാരനെ ഷറഫുദ്ദീന്‍. 60,000 രൂപവ രെ ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് വയലാര്‍ നാഗംകുളങ്ങര അറഫ മന്‍സിലില്‍ മുഹമ്മദ് ഷറഫുദ്ദീന്‍ പാചകത്തിലൂടെ വരുമാനം കണ്ടെത്തുന്നത്.

പിതാവ് നിസാമുദ്ദീന് പുന്നപ്രയിലെ ഷോപ്പിലെ ജോലി നഷ്ടപ്പെട്ടതോടെ ജീവിതം വഴി മുട്ടി..ഒന്നരമാസം മുമ്പാണ് അര്‍ത്തുങ്കല്‍ ബൈപ്പാസിനോട് ചേര്‍ന്ന് റെയില്‍വേ ഗേറ്റിന് സമീപം സെനിത് എന്ന പേരില്‍ ബിരിയാണിക്കച്ചവടം ആരംഭിച്ചത്. ചിക്കന്‍ ബിരിയാണി, ചിക്കന്‍ ഫ്രൈ ബിരിയാണി എന്നിവയാണ് മെനു. 100 രൂപയാണ് വില. റാവുത്തര്‍ ബിരിയാണിയും ഹൈദരാബാദ് ബിരിയാണിയും താമസിയാതെ എത്തും. ദിനസം 80മുതല്‍ 100 ബിരിയാണി വരെ വില്‍ക്കും. അവധി ദിവസങ്ങളില്‍ ഇത് 150 വരെയാകും. അമ്മ: ഷെജില. സഹോദരന്‍: ബംഗളൂരുവിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മുഹമ്മദ് നസീബ് ഖാന്‍.

ദിവസേന ലാഭം 1500 രൂപ

ബിരിയാണി പാകം ചെയ്യുന്നതും ഷറഫുദ്ദീനാണ്. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കും. മാതാപിതാക്കളും സഹായിക്കും. എട്ടു മണിയോടെ ബിരിയാണി റെഡി. ശേഷം, പഠിക്കാനുള്ള സമയമാണ്. നേരേ കോളേജിലേക്ക്. പിതാവ് നിസാമുദ്ദീനാണ് ബിരിയാണി വില്‍ക്കാന്‍ കൊണ്ടുപോകുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പാകം ചെയ്യലും വില്പനയുമെല്ലാം ഷറഫുദ്ദീന്‍ ഒറ്റയ്ക്കാണ്. ഒരു ദിവസം 1500 രൂപവരെ ലാഭം കിട്ടും. ചെറുപ്പം മുതലേ പാചകത്തിനോട് കമ്പമുള്ളതിനാലാണ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ചേര്‍ന്നതെന്നും സ്വന്തമായി ഒരു റസ്റ്റോറന്റ് തുറക്കണമെന്നതാണ് ആഗ്രഹമെന്നും ഷറഫുദ്ദീന്‍ പറയുന്നു.