കൊട്ടിക്കലാശം നാളെ, മണ്ണാർക്കാട് അരയും തലയും മുറുക്കി സ്ഥാനാർത്ഥികൾ
മണ്ണാർക്കാട്: ആഴ്ചകൾ നീണ്ടുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച കൊട്ടികലാശം. രണ്ടാഴ്ചയിലേറെയായി തുടരുന്ന പോരാട്ടത്തിൽ എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.ഷംസുദ്ദീൻ ഞായറാഴ്ച കോട്ടോപ്പാടം, കുമരംപുത്തൂർ പഞ്ചായത്തുകളിലൂടെയായിരുന്നു പ്രചാരണം. എൽ.ഡി.എഫ് സ്ഥാനാർത്ഥി മൻസിൽ അബൂബക്കർ കുമരംപുത്തൂർ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലൂടെയും പര്യടനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി ഐസക് വർഗീസ് അട്ടപ്പാടി മേഖലയിലായിരുന്നു വോട്ടഭ്യർത്ഥിച്ചത്. വികസനത്തിന്റെ തുടർച്ചയ്ക്ക് യു.ഡി.എഫ് വോട്ടുചോദിക്കുമ്പോൾ മണ്ഡലത്തിലെ വികസനമുരടിപ്പാണ് എൽ.ഡി.എഫും എൻ.ഡി.എയും ആയുധമാക്കുന്നത്. തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ, റോഡ് ഷോകൾ, പ്രചാരണറാലികൾ, വീടുകയറിയുള്ള വോട്ടഭ്യർത്ഥന, ബൂത്ത് തല സംഗമങ്ങൾ, കുടുംബയോഗങ്ങൾ മുതൽ സാമുദായികനേതാക്കളെ സന്ദർശിക്കലുൾപ്പെടെ പ്രചാരണത്തിന്റെ എല്ലാതലങ്ങളും മുന്നണി സ്ഥാനാർത്ഥികൾ പൂർത്തിയാക്കികഴിഞ്ഞു. അട്ടപ്പാടി മേഖലയിൽ നിരവധി തവണയും സ്ഥാനാർഥികളെത്തി വോട്ടഭ്യർത്ഥിച്ചു. എൽ.ഡി.എഫിനായി സി.പി.എം മുതിർന്ന നേതാവ് വൃന്ദാകാരാട്ട്, സി.പി.ഐ നേതാവ് പന്ന്യൻരവീന്ദ്രൻ, എൻ.എൻ.കൃഷ്ണദാസ്, ഇ.എൻ.സുരേഷ് ബാബു ഉൾപ്പടെയുള്ള നേതാക്കളും പ്രചാരണത്തിനെത്തി. യു.ഡി.എഫിനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പിമാരായ അബ്ദുൾസമദ് സമദാനി, ഷാഫിപറമ്പിൽ, വി.കെ.ശ്രീകണ്ഠൻ തുടങ്ങിയവരും പ്രചാരണപരിപാടികളിൽ പങ്കെടുത്തു. എൻ.ഡി.എയ്ക്കായി ഉദയകുമാർ ഷെട്ടി, കെ.എൻ.പി. ചക്രവർത്തി തുടങ്ങിയ നേതാക്കളും നടൻ റിയാസ് ഖാനും പ്രചാരണത്തിനിറങ്ങി. ബി.മനോജ് ഉൾപ്പടെയുള്ള ജില്ലാ നേതാക്കളും പ്രചാരണത്തിൽ സജീവമായുണ്ട്.