ഗൾഫിൽ വീണ്ടും ഇറാന്റെ ആക്രമണം, ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ആക്രമിച്ചു
ഷാർജ: യു.എസിന്റെ ആക്രമണ ഭീഷണിക്കിടയിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം തുടർന്ന് ഇറാൻ. യു.എ.ഇയിലെ ഷാർജ ഭരണകൂടത്തിൻ കീഴിലുള്ള ഖോർഫക്കാ തുറമുഖത്തിലേക്ക് ഇറാൻ സൈന്യം ആക്രമിച്ചതായാണ് റിപ്പോർട്ട്. ഇക്കാര്യം ഷാർജ തുറമുഖ അധികൃതർ സ്ഥിരീകരിച്ചു. തുറമുഖത്ത് നങ്കൂരമിട്ട ഒരു കപ്പലിന് സമീപം മിസൈൽ വന്നു പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
നേരത്തെ ഇറാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും തകർത്തെറിയുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇല്ലെങ്കിൽ ഇറാനെ ബോംബിട്ട് നരകമാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സമാധാന കരാറിലെത്താനും ഹോർമുസ് തുറക്കാനും ഇറാന് അനുവദിച്ചിരുന്ന പത്ത് ദിവസത്തെ സമയ പരിധി നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് പരിധിവിട്ട് രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്.എന്നാൽ സൈനിക നടപടി തീവ്രമായാൽ മേഖലയെ ഒട്ടാകെ നരകമാക്കുമെന്നാണ് ഇറാന്റെ വെല്ലുവിളി. ഖുസെസ്താനിൽ രണ്ട് പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ യു.എസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിൽ അതിശക്തമായ വ്യോമാക്രമണങ്ങളാണ് ഇറാൻ ഇന്ന് നടത്തിയത്. കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ കേന്ദ്രങ്ങളിൽ വ്യാപക ഡ്രോണാക്രമണവും തീപിടിത്തവുമുണ്ടായി. യു.എ.ഇയിലെ അബുദാബിയിലെ ബൊറൂഷ് പെട്രോകെമിക്കൽസ് പ്ലാന്റിലും ബഹ്രൈനിൽ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെയും ബാപ്‌കോ എനർജീസിന്റെയും കേന്ദ്രങ്ങളിലും തീപിടിത്തം നാശംവിതച്ചു.