എൻ.ഡി.എ വന്നാൽ രണ്ട് വർഷത്തിനകം എയിംസ്: അമിത് ഷാ
തിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എ അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തിനകം എയിംസ് സ്ഥാപിക്കുമെന്നും, നിർദ്ധന സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ അക്കൗണ്ടിലെത്തിക്കുമെന്നും കേന്ദ്ര ആഭ്യന്തര മ ന്ത്രി അമിത് ഷാ കാട്ടാക്കടയിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രഖ്യാപിച്ചു.
മറ്റ് വാഗ്ദാനങ്ങൾ:
ഓണം ,ക്രിസ്മസ് ആഘോഷങ്ങൾക്ക് രണ്ട് എൽ.പി.ജി ഗ്യാസ് സിലിണ്ടറുകൾ നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യം.
എല്ലാ വീടുകളിലും 20,000ലിറ്റർ കുടിവെള്ളം സൗജന്യം.
വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി വ്യവസായ ഇടനാഴി
നേമം മുതൽ പോർട്ട് വരെ എലിവേറ്റഡ് ഡബിൾ റെയിൽവേ ട്രാക്ക് .
തിരുവനന്തപുരത്തെ ഐ.ടി, എ.ഐ കേന്ദ്രമാക്കും.
കൊച്ചിയെ കപ്പൽ നിർമ്മാണ കേന്ദ്രമായും കൊല്ലത്തെ ബ്ലൂ ഇക്കോണമി കേന്ദ്രമായും മാറ്റും .
കോഴിക്കോട് മെഡിക്കൽ റിസർച്ച് സെന്റർ സ്ഥാപിച്ച് ആരോഗ്യ ഹബ്ബാക്കും .
കണ്ണൂരിനെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മാണ കേന്ദ്രമാക്കും.
ശബരിമലയിലെ സ്വർണ മോഷ്ടാക്കളെ രണ്ട് മാസത്തിനകം അഴിക്കുള്ളിലാക്കും
പേര് മാറ്റൽ
സ്റ്റാർട്ടപ്
കേന്ദ്ര പദ്ധതികളുടെ പേര് മാറ്റൽ സ്റ്റാർട്ടപ്പാണ് പിണറായി നടത്തുന്നതെന്ന് അമിത്ഷാ പരിഹസിച്ചു. പി.എം. ആവാസ് യോജനയെന്ന പേരിൽ മോദി എല്ലാവർക്കും വീട് നൽകുമ്പോൾ പിണറായി വിജയൻ അതിനെ 'ലൈഫ് മിഷൻ' എന്ന് പുനർനാമകരണം ചെയ്തു. പാവപ്പെട്ടവർക്ക് കേന്ദ്രം അഞ്ച് കിലോ അരി നൽകുമ്പോൾ, പിണറായി അത് കിറ്റിലാക്കി സ്വന്തം പേരിലാക്കുന്നു. ദേശീയ പാത വികസനത്തിന് നൂറു ശതമാനം തുക ചെലവഴിച്ചെങ്കിലും റോഡിലാകെ പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോർഡുകളാണ് . കെ.ഫോൺ,പിപി.ഇ കിറ്റ്, എ.ഐ.ഐ ക്യാമറ ,സഹകരണ ബാങ്ക് കൊള്ള, ലൈഫ് മിഷൻ തുടങ്ങിയ അഴിമതികൾ നടത്തിയ സർക്കാർ ,ക്ഷേത്രങ്ങളിലെ സ്വർണം പോലും ബാക്കി വച്ചിട്ടില്ല .ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചത് ഇടതുപക്ഷമാണെങ്കിൽ, വിറ്റത് യു.ഡി.എഫാണ്. മോഷ്ടിച്ചവരും വിറ്റവരും ജയിലിലാവും. . രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായെങ്കിൽ, ലോകത്താകെ കമ്യൂണിസ്റ്റ് പാർട്ടി നശിച്ചു. കേരളത്തിൽ ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി സ്ഥാനാർത്ഥികളായ പി.കെ.കൃഷ്ണദാസ്, ഗിരീഷ് നെയ്യാർ, വിവേക് ഗോപൻ എന്നിവരും പങ്കെടുത്തു.