'ആദ്യം ശ്രുതിക്ക് വീടുവച്ച് നൽകട്ടെ, എന്നിട്ടാവാം ഇന്ദിരാ ഗ്യാരന്റി'; കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി
കണ്ണൂർ: വയനാട് ടൗൺഷിപ്പിലെ വീടുകൾ വിഷുവിന് മുമ്പ് ദുരന്തബാധിതർക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിടുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബവും വീടും നഷ്‌ടമായ ശ്രുതിക്ക് വീടുവച്ച് നൽകാത്തതിൽ അദ്ദേഹം കോൺഗ്രസിനെ വിമർശിക്കുകയും ചെയ്‌തു.
'വയനാട് ടൗൺഷിപ്പ് ആർക്ക് വേണമെങ്കിലും പോയി പരിശോധിക്കാം. ദുരന്തബാധിതരെ കൂടി കേട്ടിട്ടാണ് സർക്കാർ കാര്യങ്ങൾ ചെയ്‌തത്. വീടുകളെല്ലാം പൂർണമായി. അവിടെ ചില അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. എല്ലാം ഒരുങ്ങിയ ശേഷം ഞങ്ങൾ താമസിക്കാമെന്ന് ദുരന്തബാധിതരാണ് പറഞ്ഞത്. ഇപ്പോൾ അതിന്റെ അവകാശരേഖ മതിയെന്നും അവർ തന്നെയാണ് പറഞ്ഞത്. വിഷുവിന് മുമ്പ് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുങ്ങുമെന്നാണ് വിശ്വസിക്കുന്നത്. വയനാട്ടിലെ ജനങ്ങളെ ആർക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല. കാരണം അവർ അനുഭവസ്ഥരാണ്. കോൺഗ്രസ് ആദ്യം ശ്രുതിക്ക് വീടുവച്ച് നൽകട്ടെ. എന്നിട്ടാവാം ഇന്ദിരാ ഗ്യാരന്റി' - പിണറായി വിജയൻ പറഞ്ഞു.
പ്രോഗ്രസ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്:
900 വാഗ്ദാനത്തിൽ 97 ശതമാനം കാര്യങ്ങളും നടപ്പിലാക്കി. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി. ഒരു കുടുംബത്തിൽ നാലുപേരുണ്ടെങ്കിൽ 20 ലക്ഷം പേർക്ക് സുരക്ഷിതമായ ഭവനം ഉറപ്പുവരുത്താൻ കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറിയിട്ടുണ്ട്. 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു.
16 ലക്ഷം വീട്ടമ്മമാർക്ക് മാസം 1000 രൂപ നൽകിവരുന്നുണ്ട്. വയോജന കമ്മീഷൻ രൂപീകരിച്ചു. കേരളം നിക്ഷേപ സൗഹൃദമായി. കെ - സ്‌മാർട്ടിലൂടെ ജനങ്ങൾക്ക് സേവനങ്ങൾ അതിവേഗം ലഭ്യമാകാൻ തുടങ്ങി. പിഎസ്‌സി വഴിയുള്ള ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന സംസ്ഥാനം കേരളമാണ്. 3,13,202 നിയമനങ്ങളാണ് നടന്നത്. അപേക്ഷിക്കാനുള്ള പ്രായപരിധി വദ്ധിപ്പിച്ച് കൂടുതൽപേർക്ക് അവസരം നൽകി. കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു.
കണക്‌ട് ടു വർക്ക് പദ്ധതി പ്രകാരം, 75,376 യുവാക്കൾക്ക് ധനസഹായം നൽകി. ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കി. നാടിന്റെ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കി. റോഡുകൾ ഭംഗിയായി ചെയ്‌തു. മഴ പെയ്‌താൽ വയനാട് ചുരം വഴിയുള്ള യാത്ര തടസപ്പെടും. അതിനാൽ ർതുരങ്കപാത പ്രവർത്തനം ആരംഭിച്ചു.