സഞ്ജു ‘സൂപ്പർ’ സാംസൺ; ഐസിസി പുരസ്‌കാര പട്ടികയിൽ സഞ്ജുവും ബുംറയും
മുംബയ്: ഐപിഎല്ലിലെ നിരാശയ്ക്കിടയിലും മലയാളി താരം സഞ്ജു സാംസൺ ആരാധകർക്ക് ആഘോഷിക്കാൻ വക നൽകി ഐസിസിയുടെ പ്രഖ്യാപനം. മാർച്ച് മാസത്തെ ഐസിസിയുടെ പ്ലെയർ ഓഫ് ദി മന്ത് ചുരുക്കപട്ടികയിൽ സഞ്ജു ഇടംപിടിച്ചു. ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പട്ടികയിൽ എത്തിച്ചത്. ഇന്ത്യൻ താരം ജസ്പ്രീത് ബുംറ,സൗത്ത് ആഫ്രിക്കയുടെ കോണർ ഈസ്റ്റർഹൂയിസൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.
ട്വന്റി-20 ലോകകപ്പിന്റെ തുടക്കത്തിൽ താരം ബെഞ്ചിലിരിക്കേണ്ടിവന്നെങ്കിലും സൂപ്പർ 8 മുതൽ സഞ്ജു നടത്തിയ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു. കൊൽക്കത്തയിൽ നടന്ന സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസ് സഞ്ജുവിന്റെ ബാറ്റിംഗ് മികവ് തെളിയിക്കുന്നതായിരുന്നു. തുടർന്ന് മുംബയ് വാംഖഡെ സ്റ്റേഡിയത്തിൽനടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും, അഹമ്മദാബാദിലെ കലാശപ്പോരിൽ ന്യൂസിലൻഡിനെതിരെയും ഒരേപോലെ 89 റൺസ് വീതം അടിച്ചുകൂട്ടി താരം ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. മികച്ച പ്രകടനത്തിലൂടെ പ്ലെയർ ഓഫ് ദി ടൂർണമെന്റും താരം സ്വന്തമാക്കി.
ഇതേ മത്സരങ്ങളിൽ പന്തുകൊണ്ട് മാജിക് തീർത്ത ജസ്പ്രീത് ബുംറ ഏഴ് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. 7.00 ഇക്കോണമി റേറ്റും 12.00 ശരാശരിയും നിലനിർത്തിയ ബുംറയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ സഞ്ജുവിന്റെ ബാറ്റിംഗിനോളം തന്നെ മൂല്യമുള്ളതായിരുന്നു. സെമി ഫൈനലിലും ഫൈനലിലുമായി ആകെ ഏഴ് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. കുറഞ്ഞ എക്കണോമി റേറ്റിൽ പന്തെറിഞ്ഞ ബുംറ നിലവിൽ ലോകത്തിലെ ഏറ്റവും വിശ്വസ്തനായ ബൗളറായി മാറി.
ന്യൂസീലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കോണർ ഈസ്റ്റർഹൂയിസൻ, ദക്ഷിണാഫ്രിക്കയുടെ ഉദിച്ചുയരുന്ന താരമെന്ന ഖ്യാതി ഇതിനോടകം നേടിക്കഴിഞ്ഞു. പരമ്പരയിലുടനീളം തകർപ്പൻ ഫോം കാഴ്ചവച്ച താരം 145.98 സ്‌ട്രൈക്ക് റേറ്റിലും 50 ശരാശരിയിലുമായി 200 റൺസാണ് അടിച്ചുകൂട്ടിയത്. ഈ ഒരൊറ്റ പ്രകടനമാണ് താരത്തെ 'പ്ലെയർ ഓഫ് ദ ടൂർണമെന്റ്' പുരസ്‌കാരത്തിന് അർഹനാക്കിയത്. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് ട്വന്റി-20 റാങ്കിംഗിൽ 39–ാം സ്ഥാനത്തെത്തിയ ഈസ്റ്റർ ഹൂയിസന്റെ നേട്ടവും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നതാണ്.