സംഭരണത്തിലും വിൽപ്പനയിലും തിളങ്ങി മിൽമ
തിരുവനന്തപുരം: പാൽ സംഭരണത്തിലും വിപണനത്തിലും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിൽപ്പനയിലും മികച്ച നേട്ടവുമായി മിൽമ തിളങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 4624.21 കോടി രൂപയാണ് വിറ്റുവരവ്. 2024-25ലെ വിറ്റുവരവായ 4344.60 കോടി രൂപയിൽ നിന്ന് 6.44 ശതമാന വർദ്ധനയുണ്ട്. പാൽ സംഭരണത്തിൽ 12.89 ശതമാനവും വിപണനത്തിൽ 4.30 ശതമാനവും വർദ്ധന നേടി. ഇത്തവണ പ്രതിദിനം 12,56,892 ലിറ്റർ പാലാണ് സംഭരിച്ചത്.മുൻവർഷം 11,13,413 ലിറ്ററായിരുന്നു. അവലോകന കാലയളവിൽ പ്രതിദിനം 17,06,350 ലിറ്റർ പാലാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 70,303 ലിറ്റർ പാൽ അധികമായി വിൽക്കാനായി. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ 1097.36 കോടി രൂപയുടെ വരുമാനം നേടി.
തിരുവനന്തപുരം യൂണിയൻ മുന്നിൽ
തിരുവനന്തപുരം മേഖല യൂണിയന്റെ ആകെ വിറ്റുവരവിൽ 6.87 ശതമാനം വർദ്ധനയുണ്ട്. എറണാകുളത്ത് 5.91 ശതമാനവും മലബാറിൽ 8.88 ശതമാനവും വർദ്ധന നേടി. തിരുവനന്തപുരം മേഖല പ്രതിദിനം 2,80,039 ലിറ്റർ പാൽ സംഭരിച്ചു. എറണാകുളം മേഖല 2,93,351 ലിറ്ററും മലബാർ മേഖല 6,83,503 ലിറ്ററുമാണ് സംഭരിച്ചത്. ഉത്പ്പന്നങ്ങളുടെ വിൽപ്പനയിൽ തിരുവനന്തപുരം മേഖല 18 ശതമാനവും, എറണാകുളം 13.75 ശതമാനവും, മലബാർ 16.50 ശതമാനവും വളർച്ച കൈവരിച്ചു.
ലക്ഷ്യം 10,000 കോടിയുടെ വിറ്റുവരവ്
2030ൽ 10,000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. കർഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളും ഉത്പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പരിപാടികളുമാണ് നേട്ടമാകുന്നത്. ക്ഷീരകർഷരാണ് പ്രധാന കരുത്ത് . മിൽമയുടെ ക്ഷേമ പദ്ധതികൾ പാൽ സംഭരണത്തിലും വിൽപ്പനയിലും മികവ് നിലനിർത്താൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.