സഞ്ജുവിന് വേണ്ടിപ്പോലും ഡൽഹി വിട്ടുകൊടുക്കാത്ത സമീർ റിസ്‌വി
ന്യൂഡൽഹി : കഴിഞ്ഞ വർഷം താരലേലത്തിന് മുമ്പ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്ന സമയം. താരങ്ങളെ വച്ചുമാറി സഞ്ജുവിനെ സ്വന്തമാക്കാൻ തയ്യാറായ ടീമുകളിൽ ഡൽഹി ക്യാപ്പിറ്റൽസുമുണ്ടായിരുന്നു.ഡൽഹിയിൽ നിന്നും സഞ്ജുവിന് പകരം രാജസ്ഥാൻ ചോദിച്ചത് രണ്ടുപേരെയാണ് ; ട്രിസ്റ്റൺ സ്റ്റബ്സിനെയും സമീർ റിസ്‌വിയേയും. സ്റ്റബ്സിനെ നൽകാൻ ഡൽഹി തയ്യാറായിരുന്നു. എന്നാൽ റിസ്‌വിയെ വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല. ആ കച്ചവടം നടന്നതുമില്ല. സഞ്ജുവിനെ പകരമായി കിട്ടുമെങ്കിൽ പോലും സമീർ റിസ്‌വിയെ വിട്ടുകൊടുക്കാൻ എന്തുകൊണ്ട് ഡൽഹി തയ്യാറായില്ലെന്ന ചോദ്യത്തിന്റെ ഉത്തരം ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നുതന്നെ ലഭിച്ചു. ഡൽഹിയുടെ രണ്ട് വിജയങ്ങൾക്കും ചുക്കാൻ പിടിച്ച് പ്ളേയർ ഒഫ് ദ മാച്ചായത് സമീർ റിസ്‌വിയെന്ന 21വയസുകാരനായ ഉത്തർപ്രദേശുകാരനാണ്.
ലക്നൗവിന് എതിരായ മത്സരത്തിൽ 47 പന്തുകളിൽ അഞ്ചുഫോറുകളും നാലുസിക്സുകളുമടക്കം പുറത്താകാതെ 70 റൺസാണ് സമീർ നേടിയത്. മുംബയ്ക്ക് എതിരായ മത്സരത്തിൽ 51 പന്തുകളിൽ ഏഴുവീതം ഫോറും സിക്സുമടക്കം 90 റൺസും. രണ്ട് കളികളിലും ഡൽഹിയുടെ ചേസിംഗ് സമീറിൽ ഭദ്രമായിരുന്നു. 2024ലെ താരലേലത്തിൽ 8.40 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയാണ് സമീർ വാർത്തകളിൽ ഇടം പിടിച്ചത്. വലംകയ്യൻ സുരേഷ് റെയ്നയെന്ന ഓമനപ്പേരുണ്ടായിരുന്ന സമീറിന് ആദ്യ സീസണിൽ പക്ഷേ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാനായില്ല. ഇതോടെ ചെന്നൈ ടീമിൽ നിനിറുത്തിയില്ല. 95 ലക്ഷത്തിനാണ് കഴിഞ്ഞ സീസണിൽ ഡൽഹിയിലെത്തിയത്. അവസാന മത്സരത്തിൽ മികച്ച ബാറ്റിംഗ് കാഴ്ചവച്ചതോടെ ഈ സീസണിലേക്ക് ഇതേ തുകയ്ക്ക് ഡൽഹി ടീമിൽ നിനിറുത്തുകയും ചെയ്തു
റെക്കാഡിലേക്ക് റിസ്‌വി
ഈ സീസണിൽ ഡൽഹിയുടെ ആദ്യ രണ്ട് വിജയങ്ങൾക്കും ചുക്കാൻ പിടിച്ച് പ്ളേയർ ഒഫ് ദ മാച്ചായത് സമീർ റിസ്‌വിയെന്ന 21വയസുകാരനായ ഉത്തർപ്രദേശുകാരനാണ്. ലക്നൗവിന് എതിരായ മത്സരത്തിൽ 47 പന്തുകളിൽ അഞ്ചുഫോറുകളും നാലുസിക്സുകളുമടക്കം പുറത്താകാതെ 70 റൺസാണ് സമീർ നേടിയത്. മുംബയ്ക്ക് എതിരായ മത്സരത്തിൽ 51 പന്തുകളിൽ ഏഴുവീതം ഫോറും സിക്സുമടക്കം 90 റൺസും.
ഇതോടെ ഐ.പി.എൽ. ചരിത്രത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പ്ളേയർ ഒഫ് ദ മാച്ചാകുന്ന താരങ്ങളുടെ പട്ടികയിലേക്ക് റിസ്‌വിയുമെത്തി. അടുത്ത മത്സരത്തിൽക്കൂടി ഈ നേട്ടം കൈവരിച്ചാൽ അത് റെക്കാഡാണ്. തുടർച്ചയായി നാല് തവണ കളിയിലെ താരമായ ആരും ഐ.പി.എൽ. ചരിത്രത്തിലില്ല.
കഴിഞ്ഞ സീസണിലെ അവസാനമത്സരത്തിൽ പ്ളേയർ ഒഫ് ദമാച്ചായ തിരഞ്ഞെടുക്കപ്പെട്ട റിസ്‌വി ഇത്തവണ ആദ്യ രണ്ട് കളിയിലും നേട്ടം ആവർത്തിച്ചു.കഴിഞ്ഞ സീസണിലെ അവസാനമത്സരത്തിൽ ഡൽഹിക്കായി കളിച്ച താരം പഞ്ചാബ് കിങ്‌സിനെതിരേ 25 പന്തിൽ പുറത്താകാതെ 58 റൺസടിച്ചാണ് പുരസ്‌കാരം നേടിയത്.
മൂന്നുതവണ നേട്ടം കൈവരിച്ചവരുടെ പട്ടികയിൽ ഏഴാമത്തെ താരമാണ് റിസ്‌വി. ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കല്ലിസാണ് ആദ്യമായി മൂന്ന് തവണ തുടർച്ചയായി കളിയിലെ താരമായത്. വീരേന്ദർ സെവാഗ്, ഓസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ച്, വിരാട് കോലി, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും ഈ പട്ടികയിലുണ്ട്.