മണലൂരിലെ കിറ്റ് വിതരണ വിവാദം: കേസെടുത്തു
തിരുവനന്തപുരം:മണലൂർ നിയോജകമണ്ഡലത്തിൽ വോട്ടർമാർക്ക് കിറ്റ് വിതരണം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശം. പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പലചരക്ക് സാധനങ്ങൾ കിറ്റുകളിലാക്കി സൂക്ഷിക്കുന്നത് സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെട്ടത്. 5ന് ഉച്ചയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടാനപ്പളളിയിലുള്ള ചാമ്പ്യൻസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ ഇലക്ഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പരിപ്പ്, പയർ, മുതിര തുടങ്ങി വിപണി മതിപ്പ്വില ഏകദേശം 72,542 രൂപ വരുന്ന സാധനങ്ങൾ കണ്ടെത്തി പിടിച്ചെടുത്തതായി കമ്മിഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. തൃശൂർ നിയോജകമണ്ഡലത്തിൽ നിന്നു ലഭിച്ച സമാനമായ പരാതിയിലും തൃശൂർ വെസ്റ്റ് പൊലീസ് അന്വേഷണം നടത്തിവരുന്നു.
കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി
വാടാനപ്പിള്ളി: വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിന് ബി.ജെ.പി ഭക്ഷ്യക്കിറ്റ് തയാറാക്കിയെന്ന പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി. ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കിയ സൂപ്പർമാർക്കറ്റ് ഉടമയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യാനാണ് ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകിയത്. മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനായി കിറ്റ് തയാറാക്കിയെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ പരാതി. സ്ഥലത്ത് നിന്നും കിറ്റുകൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പൊലീസിന് റിപ്പോർട്ട് നൽകി. എന്നാൽ, കിറ്റ് കിട്ടിയതായി വോട്ടർമാർ പൊലീസിൽ മൊഴി നൽകിയിട്ടില്ല.