കോൺഗ്രസ് ആദ്യം ശ്രുതിക്ക് വീടുവച്ച് നൽകട്ടെ: മുഖ്യമന്ത്രി
കണ്ണൂർ: വയനാട്ടിൽ ദുരന്ത ബാധിതയായ ശ്രുതിക്ക് വാഗ്ദാനം ചെയ്ത വീടു വച്ചുകൊടുത്ത ശേഷം കോൺഗ്രസിന്റെ ഇന്ദിരാ ഗ്യാരന്റിയെ കുറിച്ച് പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രുതിക്ക് വീടുവച്ചു കൊടുക്കാമെന്ന് കെ.പി.സി.സി വാഗ്ദാനം ചെയ്തിരുന്നു. ആദ്യം ആ വീടു കെട്ടിക്കൊടുക്കട്ടെ. പറഞ്ഞ കാര്യങ്ങൾ എത്രത്തോളം നടപ്പിലാക്കുമെന്ന് അപ്പോഴാണ് ജനങ്ങൾക്ക് ബോദ്ധ്യപ്പെടുക.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽ 178 വീടുകൾ പൂർത്തിയായി. ഇത് ആർക്കും നേരിട്ടുപോയി ബോദ്ധ്യപ്പെടാം. ദുരന്തബാധിതരെ പൂർണ വിശ്വാസത്തിലെടുത്ത് കൃത്യമായ ചർച്ചകൾ നടത്തിയശേഷം മാത്രമാണ് ഓരോ തീരുമാനവും എടുത്തത്. ഒരുമിച്ചു ജീവിച്ചവർ ഒരിടത്തുതന്നെ തുടരണമെന്ന ആഗ്രഹം ഉൾക്കൊണ്ടാണ് ടൗൺഷിപ്പ് ആശയം രൂപപ്പെട്ടത്.
നിർമ്മാണം പൂർത്തിയായെങ്കിലും മാലിന്യ നിർമ്മാർജനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾകൂടി ഒരുങ്ങിയശേഷം താമസം ആരംഭിച്ചാൽ മതിയെന്ന നിലപാടിലാണ് ഗുണഭോക്താക്കൾ. പട്ടയം കൈമാറുകയും വിഷുവിന് മുൻപ് താമസം ആരംഭിക്കാൻ അവസരം ഒരുക്കിയാൽ മതിയെന്നുമുള്ള അവരുടെ ആവശ്യം നടപ്പിലാക്കാൻ കഴിയുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര സഹായം ആവശ്യത്തിന് ലഭിക്കാതിരുന്നിട്ടും ഈ ലക്ഷ്യം നേടാൻ കഴിഞ്ഞു.
കെ-റെയിൽ
അനിവാര്യം
യാത്രാക്ലേശം തീർക്കണമെങ്കിൽ കെ-റെയിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി. പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ അനുമതി അനിവാര്യമാണ്. എന്നാൽ, ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരേനിലപാടാണ് സ്വീകരിക്കുന്നത്. അത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മാത്രമാണ്.