സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ച നിലയിൽ; നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം
കോട്ടയം: സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കോട്ടയം വൈക്കം തലയാഴത്താണ് സംഭവം. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് ചെല്ലപ്പൻ ജീവനൊടുക്കിയതെന്നാണ് നിഗമനം. ഇന്നുരാവിലെയാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്.
കൃഷിക്കുവേണ്ടി ചെല്ലപ്പൻ വായ്പകൾക്കായി സിപിഐ നേതാക്കൾ അംഗങ്ങളായ ബാങ്കിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ വായ്‌പകൾ ലഭിക്കാത്തതിനാൽ കൃഷി നശിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിൽ മനംനൊന്താണ് ചെല്ലപ്പൻ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സിപിഐ അനുഭാവിയും പ്രാദേശിക നേതാവുമായ ചെല്ലപ്പൻ സിപിഐ നേതൃത്വത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്ന പുറത്തുപോവുകയും ചെയ്തിരുന്നു. അടുത്തിടെ വൈക്കത്തെ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി വോട്ടുതേടുകയും ചെയ്തിരുന്നു. പിന്നാലെ സിപിഐ നേതാക്കളിൽ നിന്ന് ഭീഷണികൾ നേരിട്ടതായും വിവരമുണ്ട്. ആർഡിഒ എത്താതെ മൃതദേഹം അഴിച്ചുമാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.