കൊട്ടിക്കലാശം കഴിഞ്ഞാലുടൻ മണ്ഡലം വിട്ടുപോകണം; മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം നാളായ ഇന്ന് കലാശക്കൊട്ടായതിനാൽ മിക്ക നഗരങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടാകാൻ സാദ്ധ്യത. ഇന്ന് വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പ്രചാരണത്തിനെത്തിയ മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ കൊട്ടിക്കലാശം കഴിഞ്ഞാലുടൻ മണ്ഡലം വിട്ടുപോകണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് ആറ് മുതൽ ഒൻപതിന് വൈകിട്ട് ആറുവരെ സംസ്ഥാനത്തെ വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. 48 മണിക്കൂർ ഡ്രൈഡേയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ബൂത്തിലേയ്ക്ക് കടക്കുന്നതിന് മുൻപ് ഫോൺ ഏൽപ്പിക്കണം. ടോക്കൺ വാങ്ങിയതിനുശേഷം വോട്ട് രേഖപ്പെടുത്തി തിരികെ വരുമ്പോൾ ഫോൺ കൈപ്പറ്റാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.