'ലോണെടുത്തായാലും ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകും, അവരുടെ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണത്'
ഫുജൈറ: സംഘർഷങ്ങളുടെ ഭാഗമായി ആഗോളതലത്തിൽ സാമ്പത്തിക വെല്ലുവിലികൾ നേരിടുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കമ്പനിയിൽ പണമില്ലാത്ത സാഹചര്യം വന്നാൽ ബാങ്ക് വായ്‌പയെടുത്താണെങ്കിലും ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നൽകുമെന്നും അദ്ദേഹം ഫുജൈറയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'പ്രതിസന്ധികളിൽ പതറാതെ നിൽക്കുക എന്നത് ഒരു ബിസിനസ് സ്ഥാപനത്തിന്റെ കടമയും ബാദ്ധ്യതയുമാണ്. ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുന്നതിനൊപ്പം പ്രധാനമാണ് ജീവനക്കാരുടെ ക്ഷേമവും. കൊവിഡ് കാലത്ത് പല വൻകിട കമ്പനികളും ശമ്പളം വെട്ടിക്കുറച്ചപ്പോഴും ലുലു ഗ്രൂപ്പ് ഒരു രൂപ പോലും കുറയ്‌ക്കാതെ ജീവനക്കാരെ ചേർത്തുപിടിച്ചിരുന്നു. അന്ന് ബാങ്ക് ലോൺ എടുത്താണെങ്കിലും കൃത്യസമയത്ത് ശമ്പളം നൽകിയ ചരിത്രമുണ്ട്.
ഗൾഫിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരന്റെയും നാട്ടിലെ കുടുംബങ്ങൾ ഇവിടെ നിന്ന് അയക്കുന്ന തുക പ്രതീക്ഷിച്ചാണ് കാത്തിരിക്കുന്നത്. ആ പ്രതീക്ഷകൾക്ക് ഒരു കുറവും വരുത്താൻ ലുലു ഗ്രൂപ്പ് അനുവദിക്കില്ല. നാട്ടിലെ അവരുടെ കുടുംബങ്ങളുടെ പട്ടിണി മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാൽത്തന്നെ ഏത് സാഹചര്യം വന്നാലും ശമ്പള കാര്യത്തിൽ ഒരു മാറ്റവുമുണ്ടാകില്ല. നിലവിലെ സാഹചര്യത്തിലും ലുലു ഗ്രൂപ്പ് ജീവനക്കാർക്ക് നൽകിവരുന്ന പിന്തുണയും സുരക്ഷയും തുടരും. ബിസിനസ് ലാഭനഷ്‌ടങ്ങൾക്കപ്പുറം മനുഷ്യത്വപരമായ സമീപനത്തിനാണ് ലുലു ഗ്രൂപ്പ് മുൻഗണന നൽകുന്നത് ' - യൂസഫലി പറഞ്ഞു.