'ഞാൻ ഐപിഎല്ലിൽ നിന്ന് സ്വയം വിരമിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്', ചെന്നൈയുടെ പ്രകടനത്തിൽ വൈകാരിക പ്രതികരണവുമായി അശ്വിൻ
ചെന്നൈ: അഞ്ചുവട്ടം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഈ സീസണിൽ വളരെ മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ മൂന്നും അവർ തോറ്റു. ഓപ്പണറായി ടീമിൽ ഈ സീസണിലെത്തിയ സഞ്ജു സാംസണ് ഇതുവരെ 10 റൺസ് പോലും ഒരു മത്സരത്തിൽ നേടാനായിട്ടില്ല. ഇതിനിടെ തനിക്ക് വിരമിക്കാനിടയായ സാഹചര്യവും ചെന്നൈ ടീമിലെ അനുഭവവും തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ.
ഐപിഎല്ലിൽ അശ്വിന്റെ തുടക്കം സിഎസ്‌കെയിലൂടെയായിരുന്നു. വിരമിച്ചപ്പോഴും താരം സിഎസ്‌കെയിലുണ്ടായിരുന്നു. ഒന്നോ രണ്ടോ സീസൺ കൂടി കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നാൽ മാനസികമായി താൻ വളരെ തളർന്നിരുന്നതായി അശ്വിൻ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ പ്രതികരിച്ചത്. 'ഞാൻ നിഷ്‌പക്ഷ കോണിൽ നിന്നാണ് ആർസിബി-ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരം കാണുന്നത്. സിഎസ്‌കെയോടൊപ്പം നിരാശപ്പെടുത്തുന്ന ഒരു സീസൺ ഞാൻ ചെലവഴിച്ചു. വ്യക്തിപരമായി എനിക്കൊരു നിരാശാജനകമായ സീസണായിരുന്നു അത്. മനസിൽ എനിക്ക് കൂടുതൽ മത്സരങ്ങൾ കളിക്കണമെന്നുണ്ടായിരുന്നു പക്ഷെ വൈകാരികമായി അതിനുള്ള ശക്തിയുണ്ടായില്ല.'
'എനിക്കത് വേദനാജനകമായിരുന്നു. ഞാൻ ഐപിഎൽ കരിയർ തുടങ്ങിയത് ചെന്നൈയിൽ നിന്നാണ്, അവസാനിക്കുന്നതും ജന്മനാട്ടിൽ തന്നെ. മാനേജ്‌മെന്റിന് എന്നെ തുടർന്നും റീറ്റെയിൻ ചെയ്യണോ റിലീസ് ചെയ്യണോ എന്ന് തലവേദയുണ്ടാക്കുമായിരുന്നു. അതുകൊണ്ടാണ് വിരമിച്ചത്. ഞാൻ പോയാൽ അവർക്ക് 10 കോടി രൂപ ലാഭിക്കാം. അതിൽ എനിക്കിപ്പോഴും നിരാശയുണ്ട്. എനിക്കന്ന് പ്രതീക്ഷയുണ്ടായിരുന്നു.'
ചെന്നൈ തോറ്റ മൂന്നാം മത്സരത്തെ കുറിച്ച് അശ്വിന്റെ അഭിപ്രായം ഇങ്ങനെ. 'മത്സരത്തിൽ ആർസിബി ജയിക്കണമെന്ന് ഞാൻ കരുതി. കാരണം അവർക്ക് ശക്തിയുണ്ട്. എന്നാലും സിഎസ്‌കെയിൽ ഞാൻ പ്രതീക്ഷയർപ്പിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ വരുത്തിയ പുരോഗതിയാണ് കാരണം.എന്നാൽ ആർസിബി കളിച്ച രീതി അവർ എല്ലാവർക്കും നൽകുന്ന മുന്നറിയിപ്പാണ്.' സിഎസ്‌കെ താരലേലത്തിൽ അൽപംകൂടി ശ്രദ്ധിക്കണമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.