വോട്ടിടാൻ പോകുമ്പോൾ മൊബൈൽ ഒഴിവാക്കണം, തിരിച്ചറിയൽ കാർഡും സ്ളിപ്പും കരുതണം
തിരുവനന്തപുരം:വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. പോളിംഗ് ബൂത്തിനകത്ത് മൊബൈൽ ഫോൺ,ക്യാമറ,മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അനുവദിക്കില്ല.വോട്ട് ചെയ്യാൻ 12തിരിച്ചറിയൽ രേഖകളിൽ ഒന്ന് അനുവദിക്കും.
വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷൻ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ, എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ച ഫോട്ടോ പതിച്ച പാസ്‌പോർട്ട്,ആധാർ കാർഡ്,ഡ്രൈവിംഗ് ലൈസൻസ്,പാൻകാർഡ്,കേന്ദ്രസംസ്ഥാന ജീവനക്കാർക്കും പൊതുമേഖല സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനി എന്നിവയിലെ ജീവനക്കാർക്കും നൽകുന്ന ഫോട്ടോ പതിച്ച ഐ.ഡി കാർഡ്,ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ,രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്,ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്,ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്,ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ,പാർലമെന്റ് അംഗങ്ങൾ/നിയമസഭ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾതുടങ്ങി മറ്റ് 11 അംഗീകൃത തിരിച്ചറിയൽ രേഖകളിലൊന്ന് ഉപയോഗിക്കാം.
#ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് ഇങ്ങനെ
*പോളിംഗ് സ്ഥലത്ത് ക്യൂ പാലിക്കണം.സുരക്ഷാ ഉദ്യോഗസ്ഥർ ക്രമമനുസരിച്ച് വോട്ടർമാരെ കടത്തിവിടും.
*ആദ്യമെത്തുക ഫസ്റ്റ് പോളിംഗ് ഓഫീസറുടെ മുന്നിൽ.വോട്ടറുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പിലെ ക്രമനമ്പരും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ക്രമനമ്പരും പേരും ഉറക്കെ വിളിച്ചുപറയും.
*വോട്ടർ സെക്കൻഡ് പോളിംഗ് ഓഫീസറുടെ അടുത്തെത്തുമ്പോൾ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും. തുടർന്ന് 17എ ഫോം എന്ന വോട്ടർമാരുടെ രജിസ്റ്ററിൽ വോട്ടറുടെ ക്രമനമ്പർ എഴുതും. ഒപ്പം വോട്ടർ തിരിച്ചറിയൽ കാർഡും അതിന്റെ നമ്പരും എഴുതും. തുടർന്ന് വോട്ടറെക്കൊണ്ട് രജിസ്റ്ററിൽ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. വോട്ടേഴ്സ് സ്ലിപ് നൽകും.
*തേർഡ് പോളിംഗ് ഓഫീസറുടെ മുന്നിൽ. കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫീസർ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൻ അമർത്തും. ഇതോടെ കൺട്രോൾ യൂണിറ്റിലെ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂണിറ്റിലെ പച്ച ലൈറ്റ് പ്രകാശിക്കും.
*ഇതോടെ വോട്ടർ കൗണ്ടറിൽ പ്രവേശിച്ച് താൻ തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നേരെയുള്ള നീല ബട്ടൻ അമർത്തണം. ഇതോടെ ചുവപ്പ് ലൈറ്റ് അണയും. സ്ഥാനാർത്ഥിയുടെ പേരിനു സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പു നിറത്തിൽ പ്രകാശിക്കും.
*വോട്ടു നൽകിയ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും സീരിയൽ നമ്പരും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തിൽനിന്നു പുറത്തുവരും. 7 സെക്കൻഡ് സമയം വിൻഡോയിലൂടെ ദൃശ്യമാകും. കൺട്രോൾ യൂണിറ്റിൽനിന്നു ബീപ് ശബ്ദം കേൾക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാകും.