കേരളം യു.ഡി.എഫ് നയിക്കും: വി.ഡി.സതീശൻ

Wednesday 08 April 2026 12:47 AM IST

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭിന്നിപ്പിന്റെ സ്വരം ഉയർത്തുന്ന വർഗീയശക്തികളെ തൂത്തെറിഞ്ഞ് മതേതര നിലപാട് സ്വീകരിക്കുന്ന ഐക്യജനാധിപത്യ മുന്നണിക്കൊപ്പമായിരിക്കും കേരളത്തിന്റെ പൊതുമനസ്.

കേരളത്തെ ഇപ്പോൾ ഭരിക്കുന്നത് ഭയമാണ്. നിലപാടുകളിലും രാഷ്ട്രീയ രീതികളിലും മോദിയും പിണറായിയും തമ്മിൽ വ്യത്യാസമില്ല. മുണ്ടുടുത്ത മോദിയാണ് പിണറായി വിജയനെന്ന് കാലം തെളിയിച്ചു. നാല് വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് അടിക്കടി പറയാറുള്ള പിണറായി, ഇപ്പോൾ അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആർ.എസ്.എസുമായും എസ്.ഡി.പി.ഐയുമായും പി.ഡി.പിയുമായും തരാതരം പോലെ അദ്ദേഹം കൂട്ടുകൂടും. അഭിമന്യുവിന്റെ കൊലയാളികളായി നിൽക്കുന്ന എസ്.ഡി.പി.ഐയുമായി എങ്ങനെയാണ് നിങ്ങൾക്ക് ബാന്ധവമുണ്ടാക്കാൻ മനസുവന്നത്?

ഖജനാവും ശബരിമലയും കൊള്ളയടിച്ച ഇരുണ്ടകാലമായിരുന്നു പിണറായി ഭരണകാലം. ആദ്യം ശബരിമലയിലെ ആചാര ലംഘനത്തിന് കൂട്ടുനിന്നു. പിന്നാലെ അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചു.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നുണകളുടെ കൂമ്പാരവുമായാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത്. അഞ്ചുലക്ഷം വീടുകൾ പണിയുമെന്നത് 2016ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. പത്തുവർഷം കൊണ്ടാണ് അഞ്ചുലക്ഷം പണിതെന്ന് മേനി നടിക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ 1,600 ൽ നിന്നും 2,500 രൂപയാക്കുമെന്നതായിരുന്നു 2021ലെ വാഗ്ദാനം. നാലേമുക്കാൽ വർഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് 400 രൂപ കൂട്ടി. അപ്പോഴും 2,500 ആക്കിയില്ല.

മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ മര്യാദ വേണമെന്നു പറഞ്ഞ അതേ നാവുകൊണ്ടാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ആക്ഷേപിച്ചത്. നികൃഷ്ട ജീവിയെന്നും കുലംകുത്തിയെന്നും പരനാറിയെന്നും പരമചെറ്റത്തരമെന്നും വിളിച്ചു ശീലമുള്ള പിണറായിയുടെ നാവിൽ നിന്ന് സഭ്യമായതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ല.

 സർക്കാർ പരാജയപ്പെട്ടിടത്ത്

യു.ഡി.എഫ് വിജയിക്കും

ജനക്ഷേമ വികസന പദ്ധതികൾ ഉൾപ്പെടുത്തിയുള്ള സമഗ്രമായ പ്രകടനപത്രിക ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചാണ് യു.ഡി.എഫ് വോട്ട് തേടുന്നത്. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രയും കോളേജ് വിദ്യാർത്ഥിനികൾക്കുള്ള സാമ്പത്തിക സഹായവും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസും ഉൾപ്പെടെ നടപ്പിലാക്കും. ക്ഷേമ പെൻഷൻ 3,000 രൂപയാക്കും. സർക്കാർ പരാജയപ്പെട്ടിടത്തൊക്കെ യു.ഡി.എഫ് വിജയിക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്.