ഗുരുവായൂർ, രാജരാജേശ്വര ക്ഷേത്രങ്ങൾക്ക് ധനസഹായവുമായി അനന്ത് അംബാനി
റിലയൻസ് 18 കോടി രൂപ നൽകും
മുംബയ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും സന്ദർശിച്ച റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി ആറ് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഇരു ക്ഷേത്രങ്ങൾക്കുമായി മൂന്ന് കോടി രൂപ വീതമാണ് സംഭാവന നൽകുന്നത്. കൂടാതെ, രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിന് 12 കോടി രൂപയുടെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഗുരുവായൂരിലെ ആനകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും അനന്ത് അംബാനി പിന്തുണ അറിയിച്ചു. രാജരാജേശ്വര ക്ഷേത്ര ദർശനത്തിനിടെ മൂന്ന് കോടി രൂപയുടെ ചെക്ക് അനന്ത് അംബാനി കഴിഞ്ഞ ദിവസം കൈമാറി.
12 കോടിയുടെ നവീകരണ പദ്ധതിയുടെ ഭാഗമായി, ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള കിഴക്കേ ഗോപുരത്തിന്റെ പുനരുദ്ധാരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിൽ നിന്ന് തുക വിനിയോഗിക്കും.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനിടെ അനന്ത് അംബാനി ക്ഷേത്ര ട്രസ്റ്റിന് മൂന്ന് കോടി രൂപ കൈമാറി. 'വൻതാര'യിലൂടെ നടത്തുന്ന മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഗുരുവായൂരിലെ ആനകളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്നും അനന്ത് അറിയിച്ചു. ആനകൾക്കായി പ്രത്യേക ആശുപത്രി, ചങ്ങല ബന്ധനമില്ലാത്ത സങ്കേതം, ശാസ്ത്രീയ പരിചരണ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.