ഭരണവിരുദ്ധ വികാരം ശക്തം: ശശിതരൂർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശിതരൂർ എം.പി. 12 ജില്ലകളിലെ 59 മണ്ഡലങ്ങളിൽ പര്യടനം നടത്തിയപ്പോൾ തനിക്കിത് ബോദ്ധ്യപ്പെട്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാറ്റത്തിനാണ് ജനം വോട്ടു ചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്. വിജയ പ്രതീക്ഷയില്ലാത്ത ബി.ജെ.പിക്ക് എന്തുമാറ്റമാണ് കൊണ്ടുവരാനാവുക. കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ പണം വാരിയെറിയുന്നുണ്ട്. ഇതൊന്നും കേരളത്തിൽ വിലപ്പോവില്ല. ചെറുപ്പക്കാർ രാഷ്ട്രീയ ഭേദമില്ലാതെ യു.ഡി.എഫിനൊപ്പം അണിചേരുന്നു. യു.ഡി.എഫിൽ മുമ്പൊരിക്കലുമില്ലാത്തവിധം ഐക്യം ശക്തമാണ്. സ്ഥാനാർത്ഥി നിർണയ സമയത്ത് ചില നിരാശകൾ നേരിട്ടവർ പോലും അതെല്ലാം മാറ്റിവച്ച് വിജയത്തിനായി പരിശ്രമിക്കുന്നു. യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം കിട്ടും.
വേൾഡ് സ്റ്റാർട്ടപ്പ് റിപ്പോർട്ടിൽ എൽ.ഡി.എഫ് നൽകിയത് സർക്കാരിന്റെ കണക്കുകൾ മാത്രമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇക്കാര്യം ബോദ്ധ്യപ്പെട്ടപ്പോൾ മുമ്പ് ഇടതു സർക്കാരിനെ പിന്തുണച്ച് എഴുതിയ ലേഖനം താൻ പിൻവലിച്ചെന്നും തരൂർ വ്യക്തമാക്കി.