അവസാന ലാപ്പിലും കൊട്ടിക്കയറി വിവാദങ്ങൾ

Wednesday 08 April 2026 12:38 AM IST

തിരുവനന്തപുരം: വേനൽച്ചൂടിനോട് പൊരുതി മൂന്നാഴ്ചയിലേറെയായി തുടർന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശക്കൊടുമുടിയിൽ പരിസമാപ്തി. അവസാന ലാപ്പിലും വിവാദത്തിന് അറുതിയില്ല. 'നീ പോ മോനേ വിജയാ' എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിന് 'ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് ' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ച‌ർച്ചയായി. ‌ആ ഡാഷ് കൂടി പൂരിപ്പിച്ചെങ്കിൽ കേരളത്തിന് എന്തൊരു നാണക്കേടായേനേ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു.

2018ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന് സൂചിപ്പിക്കുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടനും ഇന്നലെ മറ്റൊരു വിവാദം കത്തിച്ചു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഇത് ഏറ്റുപിടിച്ചതോടെ ആരോപണം നിഷേധിച്ച് മന്ത്രി കൃഷ്ണൻകുട്ടി രംഗത്തെത്തി. കേരളം നാളെ ബൂത്തിലെത്തുമ്പോൾ ഇതുവരെ ഉയർന്ന വിവാദങ്ങൾ വിധിയെഴുത്തിൽ പ്രതിഫലിക്കുമോ എന്നത് കാത്തിരുന്നു കാണണം.

നഗരങ്ങളും ഗ്രാമീണ മേഖലയുമെല്ലാം ഇന്നലെ ഉച്ചയ്ക്കുശേഷം ഉത്സവച്ഛായയിലായിരുന്നു. റോഡ് ഷോയും റാലിയും സംഘടിപ്പിച്ച് വാദ്യമേള ഘോഷങ്ങളോടെയും നൃത്തച്ചുവടുകളോടെയുമാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും കൊട്ടിക്കലാശ കേന്ദ്രങ്ങളിൽ എത്തിയത്. കൂറ്റൻ ക്രെയിനുകളിൽ സ്ഥാനാർത്ഥികളെ ഉയർത്തി പ്രവർത്തകർ ആവേശം കാട്ടി. പൂക്കളും സിന്ദൂരവും വിതറി ആഘോഷത്തെ വർണ്ണാഭമാക്കി. വൈകിട്ട് ആറിന് പരിസമാപ്തിയിലേക്ക് കടക്കുമ്പോൾ ചില സ്ഥലങ്ങളിൽ പ്രവർത്തകർ മുഖാമുഖമെത്തി ഉന്തും തള്ളുമായി. പൊലീസ് ഇടപെടലിൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.