യുവതീ പ്രവേശന വിധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രം

Wednesday 08 April 2026 12:00 AM IST

ന്യൂഡൽഹി: ശബരിമലയിൽ 10 മുതൽ 50 വയസു വരെയുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. വിധി നിയമപരമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ഇന്നലെ 9 അംഗ വിശാല ബെഞ്ചിനു മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.

ആർത്തവ അശുദ്ധിയെന്നു പറഞ്ഞ് യുവതീ പ്രവേശനം വിലക്കുന്നത് തൊട്ടുകൂടായ്‌മയുടെ മറ്റൊരു രൂപമാണെന്ന് വിധിയിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സൂചിപ്പിച്ചിരുന്നു. ഇതിനെ സോളിസിറ്റർ ജനറൽ എതി‌ർത്തു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവമാണ് നിയന്ത്രണത്തിന് കാരണം. സ്ത്രീയെ അശുദ്ധയെന്ന് മുദ്ര കുത്തുന്നതോ, ഇകഴ്‌ത്തുന്നതോ അല്ല. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കുന്നത് അവിടത്തെ ആരാധനാരീതികളെ ബാധിക്കും..മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 25ൽ, ആരാധനയ്‌ക്ക് എല്ലാ വ്യക്തികൾക്കും തുല്യ അവകാശമുണ്ടെന്ന് പറയുന്നു. എന്നാലത് ലിംഗ സമത്വത്തേക്കാൾ മതസൗഹാർദ്ദത്തെക്കുറിച്ചാണ്. വിശ്വാസ വിഷയത്തിൽ കോടതികൾക്ക് തീരുമാനമെടുക്കാനാവില്ല. ഏതൊരു ആചാരത്തിന്റെയും അനിവാര്യത മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്രം വാദിച്ചു. . വാദം ഇന്നും തുടരും.

മാസത്തിൽ 3 ദിവസം മാത്രം സ്ത്രീകൾ അശുദ്ധയാകുന്നത് എങ്ങനെയെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്‌ജി ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. താനുമൊരു സ്ത്രീയാണ്. സ്ത്രീക്ക് മാസത്തിൽ മൂന്നു ദിവസം തൊട്ടുകൂടായ്‌മയുണ്ടെന്നും,​ നാലാം ദിനം അതു മാറുമെന്നും പറയുന്നതിൽ എന്തു യുക്തിയാണുള്ളത് ? വിലക്ക് ആർത്തവുമായി ബന്ധപ്പെട്ടല്ലെന്നും,​ പ്രായപരിധി പരിഗണിച്ചാണെന്നും സോളിസിറ്റ‌ർ ജനറൽ പ്രതികരിച്ചു.

. ഏപ്രിൽ 14 മുതൽ 16 വരെയാണ് സംസ്ഥാന സർക്കാരിന്റെ വാദം .നേരത്തേ നൽകിയ സത്യവാങ്മൂലമനുസരിച്ച്,യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ പട്ടികയിലാണ്

സർക്കാരിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ

സുപ്രീം കോടതിയുടെ നോഡൽ ഓഫീസർക്ക് സർക്കാർ കത്ത് നൽകിയിരുന്നു.ഇത്

സാങ്കേതിക പ്രശ്നമാണെന്നും ,യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ നിരയിൽ

തന്നെ വാദം പറയുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പുന:പരിശോധനാ

ഹർജി: തീരുമാനമില്ല

ശബരിമല യുവതീ പ്രവേശന വിധി പുന:പരിശോധിക്കണമെന്ന ഹർജികളിൽ തീരുമാനമെടുക്കില്ലെന്ന് 9 അംഗ ബെഞ്ച് വ്യക്തമാക്കി. അതു 5 അംഗ ബെ‍ഞ്ച് പിന്നീട് പരിഗണിക്കും. വിധിയുടെ മെരിറ്റിലേക്ക് വിശാല ബെഞ്ച് പോകില്ല. മത സ്വാതന്ത്ര്യം,അവകാശം,വിശ്വാസം,ആചാരം എന്നിവയുമായി ബന്ധപ്പെട്ട ഏഴു സുപ്രധാന നിയമ പ്രശ്‌നങ്ങളിൽ മാത്രം വാദം കേട്ട് തീരുമാനമെടുക്കും..