ആരോപണവുമായി മാത്യു കുഴൽനാടൻ 2018ലെ പ്രളയം മനുഷ്യനിർമ്മിതം മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു
മൂവാറ്റുപുഴ: 2018ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്നും ഇതിനുപിന്നിൽ അഴിമതിയാണെന്നുമുള്ള ആരോപണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. തോട്ടപ്പള്ളി സ്പിൽവേയും മണിയാർ, പറമ്പിക്കുളം, ആളിയാർ ഡാമുകളും തുറക്കാതെ പ്രളയം വഷളാക്കിയത് കരാറുകാർക്ക് കോടികൾ ലാഭമുണ്ടാക്കാനാണ്. ഇതിനു തെളിവായി വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പുറത്തുവിട്ടു. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിനെ പ്രതിരോധത്തിലാക്കുന്നതാണിത്.
ഒരുമാസം മുമ്പ് തുറക്കേണ്ട തോട്ടപ്പള്ളി സ്പിൽവേ, കരിമണൽ ഒലിച്ചുപോകാതിരിക്കാനാണ് അടച്ചിട്ടത്. മണിയാറിൽ വൈദ്യുതി കരാർ എടുത്ത കമ്പനിക്കു വേണ്ടിയാണ് പതിവിലേറെ വെള്ളം നിറയ്‌ക്കാൻ അനുമതി നൽകിയത്. കൃഷ്ണൻകുട്ടിക്ക് ഇക്കാര്യങ്ങളൊക്കെ അറിയാം. അദ്ദേഹം തന്റെ പാർട്ടിയിലെ ഉന്നതനേതാവിനോട് സംസാരിക്കുന്നതാണ് ശബ്ദരേഖ. പ്രളയം ഡാം മാനേജ്മെന്റിലെ പിഴവല്ല, അഴിമതിയാണെന്നും കുഴൽനാടൻ പറഞ്ഞു.
''തോട്ടപ്പള്ളിയിൽ മണൽ വാരാൻ ക്യുബിക് മീറ്ററിന് 62 രൂപ നിരക്കിൽ കരാറെടുത്തത് മേരിമാതാ കമ്പനിയാണ്. മറിച്ചുവിൽക്കുമ്പോൾ ചുരുങ്ങിയത് 2000 രൂപ കിട്ടും. അഞ്ചുകോടിയുടെ കരാറിൽ കുറഞ്ഞത് 300 കോടിയെങ്കിലും കരാറുകാരന് ലാഭം കിട്ടും''. കൃഷ്ണൻകുട്ടി ശബ്ദരേഖയിൽ പറയുന്നത് ഇതാണെന്ന് കുഴൽനാടൻ പറഞ്ഞു.
''പറമ്പിക്കുളത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളംവിടാതെ പിടിച്ചുവച്ചത് അവിടെ നടക്കുന്ന 200 കോടി പദ്ധതിയുടെ കരാറുകാരന് നഷ്ടമുണ്ടാകാതിരിക്കാനാണ്. ഡാം നിറഞ്ഞപ്പോൾ പെരിങ്ങൽക്കുത്തിലൂടെ ചാലക്കുടി പുഴയിലേക്ക് തുറന്നുവിട്ട് പ്രളയമുണ്ടാക്കി. മണിയാറിൽ ജലനിരപ്പ് കൂടിയപ്പോൾ തുറക്കാൻ പാടില്ലാത്ത ഡാമിന്റെ താഴത്തെ സ്ളൂയിസ് വാൽവ് തുറന്നതാണ് ചെങ്ങന്നൂർ ചെളിയിൽ മുങ്ങാൻകാരണം. കമ്പനിക്ക് 8 കോടി ലാഭം കിട്ടി. പരിശുദ്ധനെന്ന് കരുതുന്നയാൾ പുണ്യവാളനല്ല'' എന്നും ശബ്ദരേഖയിലുണ്ടെന്നും പറഞ്ഞു. സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് പ്രഭാതും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
''തോട്ടപ്പള്ളി സ്പിൽവേ വർക്കും കരിമണൽ ഖനനവുമായി മേരിമാതാ കമ്പനിക്ക് ബന്ധമില്ല
-ഷിബു ചെറിയാൻ,
ഡയറക്ടർ, മേരിമാതാ
കൺസ്ട്രക്ഷൻ കമ്പനി
ശബ്ദരേഖ എന്റേതല്ല:
മന്ത്രി കൃഷ്ണൻകുട്ടി
പാലക്കാട്: മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. എ.ഐ നിർമ്മിതം ആണോയെന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൃത്രിമമായി നിർമ്മിച്ചതാണിത്. നിയമനടപടി സ്വീകരിക്കും. വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്ത കുഴൽനാടൻ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് ആയതിനാലാണ്. മാത്യു ടി.തോമസാണ് അവരുടെ ഉന്നം. ജനതാദൾ നേതാവായിരുന്ന പ്രഭാതിനെ ചില അനാവശ്യകാര്യങ്ങൾ ആവശ്യപ്പെട്ടതിന് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണ്. മദ്രാസ് ഐ.ഐ.ടി ഉൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ച വിഷയമാണിത്.
ആരോപണം തെറ്റ്: മാത്യു ടി.തോമസ്
തിരുവല്ല: കുഴൽനാടന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് മാത്യു ടി.തോമസ്. ആരോപണം ഉയർന്ന 2018 ആഗസ്റ്റിൽതന്നെ മറുപടി പറഞ്ഞതാണ്. കൂടുതൽ മഴ പെയ്തതുകൊണ്ടാണ് അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായതെന്ന് പഠനങ്ങളിൽ വെളിപ്പെട്ടതാണ്. ശബ്ദസന്ദേശം കൃത്രിമമാണ്. നിയമനടപടികൾ ആലോചിച്ച് തീരുമാനിക്കും.
ആരോപണം തള്ളി മുഖ്യമന്ത്രി
'പ്രളയം മനുഷ്യനിർമ്മിതമല്ല'
കണ്ണൂർ: 2018ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിന്റെ ആധിക്യത്തെയും മഴയുടെ ശക്തിയെയും കുറിച്ച് വിദഗ്ദ്ധ സമിതികൾ പഠനം നടത്തിയിട്ടുണ്ട്. ഇതൊരു പ്രകൃതിദുരന്തം തന്നെയാണെന്ന് അവർ കൃത്യമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടന്റെ ആരോപണത്തിന് മറുപടി നൽകി. ശബ്ദരേഖയെക്കുറിച്ച് തനിക്ക് അറിയില്ല.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. ശബരിമല യുവതീപ്രവേശനം വിദഗ്ദ്ധർ ചർച്ചചെയ്തു തീരുമാനിക്കേണ്ട വിഷയമാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ഇരിക്കുന്നയാൾ മാന്യതയോടെ സംസാരിക്കണം. കെ.സി.വേണുഗോപാൽ രാജ്യസഭാംഗത്വം രാജിവച്ച് ബി.ജെ.പിക്ക് അവസരം ഒരുക്കിക്കൊടുത്തതാണ് യാഥാർത്ഥ ഡീൽ.
ശത്രുപക്ഷത്തുചേർന്ന് നശിക്കാൻ തീരുമാനിക്കുന്നവർ അധഃപതനത്തിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന അവസ്ഥയിലെത്തുമെന്നതിന്റെ നേർ ഉദാഹരണമാണ് ജി.സുധാകരൻ. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെപോലും അപമാനിക്കുന്ന പ്രസ്താവന നടത്തുന്നതാണ് രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവ്. സി.എസ്.സുജാതയ്ക്കെതിരെ സുധാകരൻ നടത്തിയ പ്രസ്താവന സ്ത്രീത്വത്തെ അവഹേളിക്കുന്നതാണ്.