രഞ്ജിത് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ, ഇന്നും വാദം തുടരും

Wednesday 08 April 2026 12:05 AM IST

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യഹർ‌ജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും വാദം തുടരും. ഹർജി തള്ളണമെന്നും രഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

രഞ്ജിത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വാദത്തിനിടെ പ്രോസിക്യൂഷൻ ആരോപിച്ചു. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നില്ല. അതിക്രമം നടന്ന ദിവസം തന്നെ പ്രതി അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഫോൺ പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. പുതിയ ഡിജിറ്റൽ തെളിവുകളടക്കം കിട്ടിയ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി.

തിര‌ഞ്ഞെടുപ്പ് കഴിയുന്നതു വരെ പുറത്തുവിടാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് രഞ്ജിത് വാദിച്ചു. അഭിനയത്തെ വിമർശിക്കുകയും ചില സീനുകൾ ഒഴിവാക്കുകയും ചെയ്ത വിരോധത്തിലാണ് നടി വ്യാജ പരാതി നൽകിയതെന്നും ആരോപിച്ചു.

നടിയുടെ പരാതിയിൽ മാർച്ച് 31നാണ് രഞ്ജിത് അറസ്റ്റിലായത്.