പ്രവാസി നഗറിൽ ഇഷ്ടസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ വിമാനം കിട്ടില്ല
തിരൂരങ്ങാടി: ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ ഈ പ്രാവശ്യം ചെറുമുക്ക് പ്രവാസി നഗറിൽ പ്രവാസിവോട്ടർമാർ എത്തില്ല . വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ചെറുമുക്ക് പ്രവാസി നഗറിലെ നൂറുകണക്കിന് പ്രവാസി വോട്ടർമാർക്ക് പതിവുപോലെ ചാർട്ടേഡ് വിമാനത്തിലെത്തി വോട്ട് ചെയ്ത് തിരിച്ചുപോവാൻ ഇത്തവണ ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ തിരിച്ചുപോക്കിനുള്ള നൂലാമാലകളാണ് പ്രവാസി വോട്ടർമാരിൽ ആശങ്കയുണ്ടാക്കുന്നത്. സാധാരണ തിരഞ്ഞെടുപ്പ് സമയത്ത് കെ.എം.സി.സി പോലുള്ള സംഘടനകൾ കരിപ്പൂർ വഴിയാണ് വോട്ടർമാരെ എത്തിക്കാറ്. യുദ്ധം കാരണം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന വിമാന സർവ്വീസുകളുടെ എണ്ണത്തിൽ കുറവുള്ളതിനാൽപ്രവാസികളുടെ എണ്ണത്തിൽ കുറവ് വരാൻ സാദ്ധ്യതയുണ്ട്. സൗദിയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകളിൽ കുറവുള്ളതിനാൽ തിരിച്ചുപോവണമെങ്കിലും പ്രയാസമുണ്ടാവും
ഇത്തവണ കുറയും
- നന്നമ്പ്ര പഞ്ചായത്തിലെ മൂന്ന്, നാല് വാർഡ് ഉൾക്കൊള്ളുന്ന പ്രദേശമാണ് പ്രവാസിനഗർ.
- ഗൾഫ് രാജ്യങ്ങളിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നൂറിൽ പരം പേരുടെവീടുകൾ ഈ പരിധിയിലുണ്ട്.
- ചെറുമുക്ക് ടൗണിൽ നിന്ന് പടിഞ്ഞാറ് വശത്തേക്ക് തിരിഞ്ഞാൽ പ്രവാസി നഗറിലേക്കുള്ള പ്രധാന കവാടം കാണാം.
- തിരഞ്ഞെടുപ്പ് സമയത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രവാസി വോട്ടർമാരെ കൂട്ടത്തോടെ വിമാനം ചാർട്ട് ചെയ്ത് കൊണ്ടുവരാറാണ് പതിവ്.
- നാട്ടിലെത്താമെന്നതിനാൽ പ്രവാസികൾക്കും ഉറ്റവർ അടുത്തെത്തുമെന്നതിനാൽ വീട്ടുകാർക്കും ആഘോഷസമയമാണിത്.