കൊട്ടിക്കയറി കൊട്ടിക്കലാശം; ഇനി ബൂത്തിൽ കാണാം
മലപ്പുറം: വേനൽച്ചൂടിനെയും വകഞ്ഞുമാറ്റിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശ കൊട്ടിക്കലാശം. ഇന്ന് നിശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം പോളിംഗ് ബൂത്തിലെത്തി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളുടെ വിധിയെഴുതും. നിലവിൽ പതിമൂന്നിടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫുമാണ്. താനൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങൾ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇടതുസ്വതന്ത്രനായ പി.വി.അൻവറിന്റെ രാജിയോടെ കൈവന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ 16 ഇടത്തും വിജയമെന്ന് യു.ഡി.എഫ് ആത്മവിശ്വാസം കൊള്ളുമ്പോൾ 2021ലെ നാല് സീറ്റെന്നത് നിലനിറുത്താനാവുമെന്നും ചിലയിടങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. തിരൂർ, പൊന്നാനി, തവനൂർ സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
കുറഞ്ഞ സമയപരിധിയും കടുത്ത ചൂടും പ്രചാരണത്തിന് വെല്ലുവിളി ഉയർത്തിയെങ്കിലും പരമാവധി വോട്ടർമാരെ നേരിൽകാണാനും മണ്ഡലത്തിന്റെ പ്രധാനയിടങ്ങളിലെല്ലാം എത്താനും സാധിച്ചെന്ന വിലയിരുത്തലിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. പ്രചാരണത്തിന് കുറഞ്ഞ കാലയളവ് എന്നത് മണ്ഡലത്തിൽ പരിചിതമാകുന്നതിന് പുതുമുഖ സ്ഥാനാർത്ഥികൾക്ക് തുടക്കത്തിൽ വെല്ലുവിളിയായെങ്കിലും സോഷ്യൽമീഡിയ പ്രചാരണമടക്കം സജീവമാക്കി ഇതു മറികടന്നു.
എസ്.ഡി.പി.ഐ - സി.പി.എം ഡീൽ യു.ഡി.എഫ് പ്രചാരണായുധമാക്കിയപ്പോൾ വെൽഫെയർ പാർട്ടി ബന്ധമുയർത്തി എൽ.ഡി.എഫും ആരോപണങ്ങൾ പ്രതിരോധിച്ചു. പത്ത് വർഷം ഭരണത്തിന് പുറത്തുനിൽക്കുന്ന പശ്ചാത്തലത്തിൽ അധികാരത്തിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് ക്യാമ്പ് പതിവിനേക്കാൾ സജീവമായിട്ടുണ്ട്.
ജില്ല പോളിംഗിന് സുസജ്ജം
- 36.2 ലക്ഷം വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്
- വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ
- ക്രമസമാധാന പാലനത്തിനായി 4,729 സേനാംഗങ്ങൾ
- 3,689 പോളിങ് ബൂത്തുകളിലായി 17,708 പോളിംഗ് ഉദ്യോഗസ്ഥർ
- പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് വിതരണസ്വീകരണ കേന്ദ്രങ്ങളിൽ
16 നിയമസഭാ മണ്ഡലങ്ങളിലായി 3,63,2210 ലക്ഷം വോട്ടർമാരാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 18,19,198 പുരുഷ വോട്ടർമാരും 18,12,974 സ്ത്രീ വോട്ടർമാരും 38 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. ഭിന്നശേഷി വിഭാഗത്തിലായി 29,300 വോട്ടർമാരും, 85 വയസിന് മുകളിൽ പ്രായമുള്ള 14,168 വോട്ടർമാരും 41,962 പ്രവാസി വോട്ടർമാർ, 1,11,463 കന്നി വോട്ടർമാർ, 1,831 സർവീസ് വോട്ടർമാർ എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടർമാരുടെ കണക്ക്.
ഏഴ് ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെയുള്ള 3,689 പോളിംഗ് ബൂത്തുകളിലായി 1,77,08 പോളിംഗ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയമിച്ചിട്ടുള്ളത്. 45 പ്രശ്നസാദ്ധ്യത ബൂത്തുകളാണ് ഉള്ളത്. പോളിംഗ് ബൂത്തുകളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൂറ് ശതമാനവും ബെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
3,689 പോളിംഗ് സ്റ്റേഷനുകളിലായി 4,427 വീതം പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, 8,854 പോളിംഗ് ഓഫീസർ, 351 വീതം സെക്ടറൽ ഓഫീസറും സെക്ടറൽ അസിസ്റ്റന്റും 1,238 റൂട്ട് ഓഫീസറെയുമാണ് 56 മൈക്രോ ഒബ്സർവർമാരെയുമാണ് തിരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.
ജില്ലയിൽ ഹോം വോട്ടിംഗ് നൂറ് ശതമാനവും പൂർത്തിയായി. 16,106 പേർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തു. ഇതിൽ ജില്ലയ്ക്കകത്തുനിന്നുള്ള 12,170 പേരും പുറത്തുനിന്നുള്ള 3,936 പേരും വോട്ട് രേഖപ്പെടുത്തി.
ജില്ലയിൽ ആകെ 16 വിതരണ സ്വീകരണ കേന്ദ്രങ്ങളും ഏഴ് ലൊക്കേഷനുകളിലായി സ്‌ട്രോംഗ് റൂം സജ്ജമാണ്. 17,708 പോളിംഗ് ഉദ്യോഗസ്ഥരെയും 351 സെക്ടർ ഓഫീസർമാരെയും 351 സെക്ടറർ അസിസ്റ്റന്റ്മാരെയും 1,258 റൂട്ട് ഓഫീസർമാരെയും 56 മൈക്രോ ഒബ്സർവർമാരെയും ഷാഡോ ബൂത്തുകളിൽ 15 അഡീഷണൽ ഒബ്സർവർമാരെയും തിരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുണ്ട്.