'അപകടംപോലും രാഷ്‌ട്രീയവൽക്കരിക്കാൻ സിപിഎം ശ്രമിക്കുന്നു, എല്ലാത്തിനും വോട്ടർമാർ മറുപടി നൽകും'; ബിന്ദു കൃഷ്‌ണ

Wednesday 08 April 2026 12:26 PM IST

കൊല്ലം: യുഡിഎഫ് പ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റ സംഭവം സിപിഎം രാഷ്‌ട്രീയവത്‌കരിക്കുന്നത് ദൗർഭാഗ്യകരമെന്ന് ബിന്ദു കൃഷ്‌ണ. തന്റെ മകൻ ശ്രീകൃഷ്‌ണയാണ് കാർ ഓടിച്ചിരുന്നതെന്നും കാറിൽ പണമുണ്ടായിരുന്നുവെന്ന് വരുത്തിത്തീർക്കാനും സിപിഎം ശ്രമിക്കുന്നു. മകന്റെ പേരിലുള്ള കാർ ഓടിച്ചിരുന്നത് സഹപാഠിയായ ദേവനന്ദനാണെന്നും വ്യാജ പ്രചാരണങ്ങൾക്ക് വോട്ടർമാർ മറുപടി നൽകുമെന്നും ബിന്ദു കൃഷ്‌ണ പറഞ്ഞു.

'നിർഭാഗ്യകരമായ അപകടമാണ് നടന്നത്. കാറിന്റെ നിയന്ത്രണംവിട്ടതാണ് അപകടകാരണം. കുട്ടികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് വേണ്ട ചികിത്സ നൽകി. ഒരു കുട്ടിയുടെ സർജറി കഴിഞ്ഞു. രണ്ടുപേരും അപകടനില തരണം ചെയ്‌തിട്ടുണ്ട്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി കണ്ണുതുറന്ന് ബന്ധുക്കളെ കണ്ടു. ഞാൻ ഇന്നലെ രാത്രി ആശുപത്രിയിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. ചികിത്സ ലഭ്യമാക്കാനുള്ള എല്ലാ കാര്യങ്ങളും പാർട്ടി തന്നെ ചെയ്‌തു. ആ കുഞ്ഞുങ്ങൾ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് എത്തണമെന്ന് മാത്രമാണ് ഞങ്ങളുടെ പ്രാർത്ഥന.

വാഹനാപകടം എപ്പോൾ വേണമെങ്കിലും ആർക്ക് വേണമെങ്കിലും സംഭവിക്കാം. സിപിഎം അതിനെ വല്ലാതെ രാഷ്‌ട്രീയവൽക്കരിച്ചു. എന്റെ മകനാണ് കാറോടിച്ചതെന്നും അതിൽ പണമുണ്ടായിരുന്നുവെന്ന് പോലും പറഞ്ഞു. അവർ പറയുന്നത് എന്താണെന്ന് അവർക്ക് തന്നെ അറിയില്ല. ഇത് രാഷ്‌ട്രീയവൽക്കരിക്കേണ്ട കാര്യമല്ല. അങ്ങനെ പറയാനാണെങ്കിൽ കാർ ഓടിച്ചിരുന്നത് ഒരു സിപിഎം നേതാവിന്റെ മകനാണ്. എന്റെ മകന്റെ അടുത്ത സുഹൃത്താണവൻ. എന്നെയും എന്റെ കുടുംബത്തെയും ആക്രമിക്കാൻ ശ്രമിക്കുകയാണവർ. കൊല്ലത്തെ വോട്ടർമാർക്ക് എല്ലാമറിയാം. ഇല്ലാക്കഥ പറഞ്ഞ് എന്നെ തളർത്താൻ ശ്രമിച്ചാൽ നടക്കില്ല ' - ബിന്ദു കൃഷ്‌ണ പറഞ്ഞു.