മൂന്നിൽ രണ്ടും വനിതകൾ വോട്ടെടുപ്പ് നിയന്ത്രിക്കാൻ വനിതാശക്തി
കൊച്ചി: ജില്ലാ കളക്‌ടർ ജി. പ്രിയങ്ക മുഖ്യ വരണാധികാരിയായ നിയമസഭാ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ മൂന്നിൽ രണ്ടും വനിതകളാണ്. അസിസ്റ്റന്റ് കളക്‌ടർ പാർവതി ഗോപകുമാറാണ് സ്വീപ് നോഡൽ ഓഫീസർ.
ജില്ലയിലെ 3,149 പോളിംഗ് സ്റ്റേഷനുകളിൽ 15,148 ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് നിയന്ത്രിക്കുന്നത്. ഇവരിൽ 10,748 പേരും വനിതകളാണ്. 4,400 പേരാണ് പുരുഷ ഉദ്യോഗസ്ഥർ. ജില്ലയിലെ 14 പോളിംഗ് സ്റ്റേഷനുകൾ വനിതാ ഉദ്യോഗസ്ഥർ മാത്രമാണ് നിയന്ത്രിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പെടെ വനിതകളാണ്.
അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുന്നതിന് 20 ശതമാനം ഉദ്യോഗസ്ഥരെ കരുതൽ വിഭാഗത്തിൽ നിലനിറുത്തിയിട്ടുണ്ട്. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് രോഗമോ മറ്റോ മൂലം കൃത്യനിർവഹണം സാദ്ധ്യമല്ലാതായാൽ പകരമായി കരുതൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ നിയോഗിക്കും.
ഉദ്യോഗസ്ഥർ
പ്രിസൈഡിംഗ് ഓഫീസർ 3,787
ഫസ്റ്റ് പോളിംഗ് ഓഫീസർ 3,787
പോളിംഗ് ഓഫീസർ 7,574
പോളിംഗ് സ്റ്റേഷൻ 3,149
വോട്ടെടുപ്പ് കാണാൻ വിദേശികൾ
തിരഞ്ഞെടുപ്പ് പ്രക്രിയ നേരിക്കണ്ട് മനസിലാക്കാൻ അന്താരാഷ്ട്ര പ്രതിനിധി സംഘം ജില്ലയിലെത്തി. ഇന്നലെ ഉച്ചയ്‌ക്ക് ഡൽഹിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തിന് സ്വീകരണം നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അതിഥികളാണ് സംഘം.
വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രങ്ങൾ, കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം, മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സെൽ എന്നിവ സംഘം സന്ദർശിച്ചു.
വൈറ്റില ടോക് എച്ച് സ്കൂളിലെ ബൂത്തുകൾ, വനിതകൾ നിയന്ത്രിക്കുന്ന ബൂത്തായ പാലാരിവട്ടം വിൻസെന്റ് ഡി. പോൾ കോൺവെന്റ് സ്കൂൾ, എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ മാതൃകാ പോളിംഗ് സ്റ്റേഷൻ, അമരാവതി ഗവ. യു.പി. സ്‌കൂളിൽ പൊതുമരാമത്ത് വകുപ്പ് ഒരുക്കിയ ബൂത്ത് എന്നിവ ഇന്ന് സന്ദർശിക്കും. സംഘം വൈകിട്ട് ഡൽഹിക്ക് മടങ്ങും.
എസ്റ്റോണിയ, ജോർജിയ, ഫിജി, കെനിയ, നമീബിയ രാജ്യങ്ങളിലെ പ്രതിനിധികൾ അടങ്ങുന്ന സംഘം ഇന്ന് വിവിധ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കും.