അങ്കമാലിയിൽ പ്രതീക്ഷ കണക്കുകൂട്ടലുകളിൽ
കാലടി: അങ്കമാലി നിയോജക മണ്ഡലം പിടിച്ചെടുക്കാൻ നിശബ്ദ പ്രചാരണ ദിനവും യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ സജീവമായി. കഴിഞ്ഞ 10 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോജി എം. ജോൺ വികസന പദ്ധതികൾ മുൻനിറുത്തി മൂന്നാം വട്ടം ജനവിധി തേടുമ്പോൾ, അനുഭവസമ്പത്തുമായി സാജു പോളും ട്വന്റി 20 പിന്തുണയോടെ പ്രോമി കുരുക്കോസുമാണ് മത്സരരംഗത്തുള്ളത്. റെക്കോഡ് ഭൂരിപക്ഷത്തിൽ ജനങ്ങൾ തന്നെ വീണ്ടും തിരഞ്ഞെടുക്കുമെന്ന് റോജി എം.ജോൺ പറഞ്ഞു.
തിരഞ്ഞെടുപ്പ് പോർമുഖത്ത് വലിയ അനുഭവസമ്പത്തുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി സാജു പോൾ അടിയൊഴുക്കുകൾ ലക്ഷ്യമിട്ട് പരമാവധി വോട്ടർമാരെ നേരിൽ കണ്ടാണ് പ്രചാരണം നടത്തിയത്. 1981-ൽ എ.പി. കുര്യൻ വിജയിച്ച ചരിത്രം ഇക്കുറി ആവർത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എൻ.ഡി.എ ഘടകകക്ഷിയായ 20ട്വന്റി സ്ഥാനാർത്ഥി പ്രോമി കുരുക്കോസ് എത്തിയതോടെ മണ്ഡലത്തിൽ ത്രികോണ മത്സരം ശക്തമായി. ഇടത് - വലത് മുന്നണികളുടെ ഭരണം അവസാനിപ്പിക്കാൻ ജനഹൃദയങ്ങളെ ചേർത്തുനിർത്തിയുള്ള പ്രചാരണ കുതിപ്പിലാണ് അദ്ദേഹം. ഭിന്ന അഭിപ്രായക്കാരെയും സാമുദായിക നേതാക്കളെയും നേരിൽ കണ്ട് ഭിന്നതകൾ ഒഴിവാക്കാനാണ് ഇന്നലെ നേതാക്കളും പ്രവർത്തകരും ശ്രമിച്ചത്.