അടുക്കളയിലേക്ക് ഈ സാധനം വാങ്ങാന്‍ പലിശയില്ലാത്ത വായ്പ? കേന്ദ്ര സര്‍ക്കാര്‍ ആലോചന ഇങ്ങനെ

Wednesday 08 April 2026 7:45 PM IST

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധവും തുടര്‍ന്നുള്ള പ്രതിസന്ധിയും പല കാര്യങ്ങളിലും മാറ്റം കൊണ്ടുവരികയാണ്. യുദ്ധം ഇന്ത്യയെ ഏറ്റവും അധികം ബാധിച്ചത് പാചകവാതക വിതരണത്തിന്റെ കാര്യത്തിലാണ്. എല്‍പിജി സിലിണ്ടറുകളുടെ കാര്യത്തില്‍ ഭാവിയിലും പ്രതിസന്ധി രൂപപ്പെട്ടേക്കാമെന്ന സ്ഥിതിയുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് വൈദ്യുതി പാചകരീതി കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി ഇന്‍ഡക്ഷന്‍ സ്റ്റൗവുകള്‍ വാങ്ങുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പാചകവാതക വിതരണത്തിലുണ്ടായ പ്രതിസന്ധിയും വിലക്കയറ്റവും സാധാരണക്കാരെ ബാധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണ്ണായക നീക്കം. പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എല്‍) വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഉപഭോക്താക്കള്‍ സ്റ്റൗവിന്റെ യഥാര്‍ത്ഥ വില മാത്രം മാസതവണകളായി (ഇ.എം.ഐ) തിരിച്ചടച്ചാല്‍ മതിയാകും. ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വായ്പയുടെ പലിശ ഇനത്തിലുള്ള തുക ഈ സ്ഥാപനങ്ങള്‍ സബ്സിഡിയായി നല്‍കും.

ലോകത്തെ തന്നെ രണ്ടാമത്തെ വലിയ എല്‍.പി.ജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം ആവശ്യംവരുന്ന 3.3 കോടി ടണ്ണില്‍ 65 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതില്‍ 90 ശതമാനവും വരുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.