എൻട്രൻസ് പരീക്ഷ 17മുതൽ
തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22വരെയാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ വിവിധ സെഷനുകളിലായാണ് നടത്തുക. എൻജിനിയറിംഗ് പ്രവേശന പരീക്ഷ 17 മുതൽ 22വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ്. ഫാർമസി പ്രവേശന പരീക്ഷ 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെയാണ്. വിദ്യാർത്ഥികൾ പരീക്ഷാ സമയത്തിന് 2 മണിക്കൂർ മുമ്പ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബയ്,ഡൽഹി,ചെന്നൈ,ബംഗളുരു,ഷാർജ,കുവൈറ്റ്,ബഹ്‌റൈൻ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.അഡ്‌മിറ്റ് കാർഡുകൾ www.cee.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.അപേക്ഷയിലെ അപാകതകൾ കാരണം അഡ്‌മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുള്ളവർക്ക് ന്യൂനതകൾ പരിഹരിക്കാൻ 15ന് വൈകിട്ട് നാലുവരെ വെബ്സൈറ്റിൽ സൗകര്യമുണ്ട്.പരീക്ഷയ്ക്ക് അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കണം.
ഡ്രൈവിംഗ് ലൈസൻസ്,സ്കൂൾ തിരിച്ചറിയൽ കാർഡ്,പാസ്പോർട്ട്,പാൻകാർഡ്,ഇലക്ഷൻ ഐ.ഡി,ഫോട്ടോ പതിച്ച ഹാൾടിക്കറ്റ്, ആധാർ,ഇ- ആധാർ,റേഷൻ കാർഡ്,ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക് എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും കരുതണം.ഈ രേഖകളില്ലെങ്കിൽ പ്ലസ്ടു പഠിച്ച സ്കൂളിന്റെ മേധാവി നൽകുന്ന വിദ്യാർത്ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ ഗസറ്റഡ് ഓഫീസർ നൽകിയ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ ഹാജരാക്കണം.മെഡിക്കൽ,അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ്-യു.ജി 2026 പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചിപരീക്ഷയായ ‘നാറ്റ’യും അടിസ്ഥാനപ്പെടുത്തിയായിരിക്കും. വിവരങ്ങൾ www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ- 0471–2332120, 2338487.