പരിഹാരമാകാതെ തപാൽ വോട്ട് പ്രശ്നം  ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

Wednesday 08 April 2026 11:58 PM IST

കൊച്ചി: തിരഞ്ഞെടുപ്പു ജോലിയിലുള്ള സർക്കാർ ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിന് അവസരം നിഷേധിച്ചെന്ന പരാതിക്ക് ഹൈക്കോടതി ഇടപെടലിലും പരിഹാരമായില്ല. അപേക്ഷിച്ച പലർക്കും പോസ്റ്റൽ ബാലറ്റ് സമയത്ത് ലഭിച്ചില്ലെന്ന പരാതിയുമായി എൻ.ജി.ഒ യൂണിയനടക്കമാണ് കോടതിയെ സമീപിച്ചത്.

ഇന്നലെ രാവിലെ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ബാലറ്റ് ലഭിക്കാത്തവരുടെ ലിസ്റ്റ് നൽകാൻ ഹർജിക്കാരോട് നിർദ്ദേശിച്ചിരുന്നു. ഇവർക്ക് ബാലറ്റ് എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനും നിർദ്ദേശം നൽകി. ഇതുപ്രകാരം ബാലറ്റുകൾ എത്തിക്കാൻ നടപടിയെടുത്തെന്നാണ് കമ്മിഷൻ ഉച്ചയ്ക്കുശേഷം ഹർജി പരിഗണിച്ചപ്പോൾ അറിയിച്ചത്.

എന്നാൽ, ഇനിയും ബാലറ്റ് കിട്ടാത്ത 21,156 പേരുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇവർക്കെല്ലാം നിശ്ചിത സമയത്തിനകം വോട്ട് ചെയ്യാനാകില്ല. വോട്ടെണ്ണുന്നതിന് മൂന്നുമണിക്കൂർ മുമ്പുവരെ പോസ്റ്റൽ വോട്ടുചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. അതിനാൽ, സമയം നീട്ടി നൽകണമെന്നും വാദിച്ചു.

എന്നാൽ പരാതി ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പിനു ശേഷം ഉന്നയിക്കാമെന്നായിരുന്നു കമ്മിഷന്റെ മറുപടി. തർക്കം തുടർന്നതോടെ ഹർജി വെളളിയാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജിയുടെ സാധുതയെ കമ്മിഷൻ ചോദ്യം ചെയ്തിരിക്കുന്നതിനാൽ കോടതി പ്രത്യേക നിർദ്ദേശമൊന്നും നൽകിയിട്ടില്ല.

'വോട്ടെടുപ്പിനു ശേഷം

അവസരം നൽകണം'

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും തപാൽ വോട്ട് ചെയ്യാനായില്ലെന്ന് പരാതി. അവർക്ക് തിരഞ്ഞെടുപ്പിനുശേഷം അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചു. ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ട് ചെയ്യാൻ കഴിയാത്ത ഉദ്യോഗസ്ഥർക്ക് ഇന്നലെ പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും അതും പരാജയപ്പെട്ടെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവും ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാറുംപറഞ്ഞു. ഇന്നലെ രാവിലെ മുതൽ വിതരണ കേന്ദ്രങ്ങളിൽ പലയിടത്തും നീണ്ട ക്യൂവായിരുന്നു. പോസ്റ്റൽ ബാലറ്റ് എത്താത്തതിനാൽ ഇവരിൽ പലർക്കും വോട്ട് രേഖപ്പെടുത്താനായില്ലെന്നും കുറ്റപ്പെടുത്തി.

ആലപ്പുഴയിൽ പ്രതിഷേധം

ആലപ്പുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടുചെയ്യാൻ കഴിയാത്തതിൽ ആലപ്പുഴയിൽ സർവീസ് സംഘടനകളുടെ പ്രതിഷേധം. വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പോസ്റ്റൽ ബാലറ്റ് സമയത്ത് എത്താത്തതും വോട്ടു ചെയ്യാനുള്ളവരുടെ നീണ്ട ക്യൂവും കാരണം മുപ്പതോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്നാണ് ആരോപണം.

ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിൽ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിലും എസ്.ഡി കോളേജിൽ എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിലുമായിരുന്നു പ്രതിഷേധം. എൻ.ജി.ഒ യൂണിയൻ പ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അമ്പലപ്പുഴ മണ്ഡലത്തിൽ ഡ്യൂട്ടിക്കെത്തിയ 15ഓളം ഉദ്യോഗസ്ഥരെ ഈ മണ്ഡലത്തിലെ വോട്ട‌ർമാരാണെന്ന് കാണിച്ച് ഡ്യൂട്ടി നൽകാതെ പറഞ്ഞയച്ചു. ഇതിൽ ചിലർക്ക് പോസ്റ്റൽ ബാലറ്റും നൽകിയിരുന്നില്ല.