പോസ്റ്റൽ വോട്ട് വെള്ളത്തിലായി
പാലക്കാട്: പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയ പലരുടേയും പരാതി പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കാത്തതായിരുന്നു. നെന്മാറ, ചിറ്റൂർ, തരൂർ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ വച്ചാണ് വിതരണം ചെയ്തത്. ഇന്നലെ വിതരണ കേന്ദ്രങ്ങളിൽ പോസ്റ്റൽ ബാലറ്റ് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താത്തതിന്റെ പ്രതിഷേധം പലരുടേയും മുഖത്ത് പ്രകടമായിരുന്നു. പോസ്റ്റൽ ബാലറ്റ് ഉറപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വോട്ടവകാശം തടയാനാവില്ലെന്നും ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പ് വോട്ട് ചെയ്യാനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബാലറ്റ് എത്താത്തതിനാൽ പലർക്കും വോട്ട് ചെയ്യാൻ സാധിച്ചില്ല. പോളിംഗ് സാമഗ്രികളുമായി പല ഉദ്യോഗസ്ഥരും ബൂത്തിലേക്ക് എത്തിയതിനുശേഷമാണ് പോസ്റ്റൽ ബാലറ്റ് എത്തിയത്. എന്നാൽ തിരിച്ചെത്തി വോട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിൽ ആരോട് പരാതി പറയണമെന്നും ആരുമായി ബന്ധപ്പെടണമെന്നും അറിയാത്ത സാഹചര്യമായിരുന്നു പലർക്കും. പോസ്റ്റൽ ബാലറ്റിനുള്ള സമയം നീട്ടണമെന്നായിരുന്നു പല ഉദ്യോഗസ്ഥരുടേയും ആവശ്യം.
പകരക്കാർക്ക് പറയാനുള്ളത്
പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനാൽ റിസർവ് ഡ്യൂട്ടിയിലുള്ള പലർക്കും വോട്ടും നഷ്ടമായി. ഇന്നലെ രാവിലെയാണ് റിസർവ് ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞത്. നല്ല ചൂടാണ് പകരം ഡ്യൂട്ടി കിട്ടിയില്ലെങ്കിൽ ഇന്നും ഈ ഇരിപ്പ് തുടരേണ്ടിവരുമെന്നാണ് റിസർവ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് പറയാനുള്ളത്. പാലക്കാട് ചൂട് അസഹനീയമാണ്. ഡ്യൂട്ടിയുടെ ഭാഗമായതിനാൽ തിരഞ്ഞെടുപ്പ് ചൂടിനൊപ്പം അതും സഹിക്കുക തന്നെ.