പടിക്കല്‍ കലമുടച്ച് ഡല്‍ഹി, ഒരു റണ്‍സിന്റെ നാടകീയ ജയം സ്വന്തമാക്കി ഗുജറാത്ത്

Thursday 09 April 2026 12:32 AM IST

ന്യൂഡല്‍ഹി: ഐപിഎല്ലിലെ സൂപ്പര്‍ ത്രില്ലറില്‍ ഡല്‍ഹിയെ ഒരു റണ്ണിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രം മതിയായിരുന്ന മത്സരത്തില്‍ ആയിരുന്നു ഡല്‍ഹിയുടെ തോല്‍വി. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. ഗുജറാത്തിന്റെ സീസണിലെ ആദ്യ ജയമാണിത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പാത്തും നിസംഗ 41(24) - കെഎല്‍ രാഹുല്‍ 92(52) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.1 ഓവറില്‍ 76 റണ്‍സാണ് അടിച്ചെടുത്തത്. നിസംഗ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് വന്ന നിതീഷ് റാണ 5(6), സമീര്‍ റിസ്‌വി 0(1) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ സ്‌കോര്‍ 101ന് മൂന്ന്. പിന്നീട് വന്ന അകസര്‍ പട്ടേല്‍ 2(3), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 7(6), എന്നിവരും രാഹുലും മടങ്ങിയതോടെ സ്‌കോര്‍ 166ന് ആറിലേക്ക് വീണു.

അവസാന രണ്ട് ഓവറില്‍ നിന്ന് 36 റണ്‍സാണ് ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് സിറാജ് എറിഞ്ഞ 19ാം ഓവറില്‍ ഡേവിഡ് മില്ലറും വിപ്‌രാജ് നിഗവും ചേര്‍ന്ന് രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം അടിച്ചെടുത്തത് 23 റണ്‍സ്. ഇതോടെ അവസാന ഓവറില്‍ ജയത്തിലേക്ക് വെറും 13 റണ്‍സ് മാത്രം മതിയെന്ന നിലയിലായി ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന ഓവര്‍ എറിയാനെത്തിയത് ഇന്ത്യന്‍ താരം പ്രസീദ്ധ് കൃഷ്ണ. ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി നേടിയ വിപ്‌രാജ് രണ്ടാം പന്തില്‍ പുറത്തായി.

ഒമ്പതാമനായി ക്രീസിലെത്തിയത് കുല്‍ദീപ് യാദവ്. നേരിട്ട ആദ്യ പന്തില്‍ തന്നെ കുല്‍ദീപ് സിംഗിള്‍ നേടി. തൊട്ടടുത്ത പന്ത് ഡേവിഡ് മില്ലര്‍ സിക്‌സര്‍ പറത്തിയതോടെ അവസാന രണ്ട് പന്തില്‍ ജയം രണ്ട് റണ്‍സ് മാത്രം അകലെ. അ്ഞ്ചാം പന്ത് ഡോട്ട് ബോള്‍ ആയതോടെ അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ്. എന്നാല്‍ ഈ പന്തില്‍ കുല്‍ദീപ് റണ്ണൗട്ടായതോടെ ഗുജറാത്ത് ഒരു റണ്‍സിന് വിജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍, ജോസ് ബട്ലര്‍, ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ടീം ടോട്ടല്‍ 200 കടത്തിയത്. ഓപ്പണര്‍ സായ് സുദര്‍ശന്‍ 12(7) റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്‍ 70(45) ജോസ് ബട്ലര്‍ 52(27) സഖ്യം 32 പന്തുകളില്‍ നിന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും അഞ്ച് സിക്സറുകള്‍ വീതം അടിച്ചതിന് ശേഷമാണ് പുറത്തായത്.

പിന്നാലെയെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ 32 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളുടേയും രണ്ട് സിക്സറുകളുടേയും അകമ്പടിയോടെ 55 റണ്‍സെടുത്ത് പുറത്തായി. ഗ്ലെന്‍ ഫിലിപ്സ് 14*(9), രാഹുല്‍ തെവാത്തിയ 1*(1) എന്നിവര്‍ ഗുജറാത്തിനായി പുറത്താകാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലുങ്കി എങ്കിടി, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.