പോളിംഗ് കുതിച്ചുയരാൻ കാരണം എസ്‌ഐആർ എഫക്‌ടോ? 75 ശതമാനം കഴിഞ്ഞു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം 75.01 ആണ് പോളിംഗ് ശതമാനം. 80 ശതമാനം കടക്കുമെന്നാണ് സൂചന. ഉച്ചയ്‌ക്ക് മൂന്ന് മണിവരെയുള്ള കണക്കുകൾ പ്രകാരം 62.71 പോളിംഗ് ശതമാനമായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. 883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ 2,71,42,952 വോട്ടർമാറുണ്ട്. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പല ബൂത്തുക്കളിലും മോക് പോൾ 6.30 ഓടെ തുടങ്ങിയിരുന്നു. 140 മണ്ഡലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വെെകിട്ടോടെ പൂർത്തിയായി.
പത്തു വർഷത്തെ വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക് മനസ്കൊണ്ട് അംഗീകാരം നൽകി ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന ഉത്തമവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാൻ നടത്തിയ അശ്രാന്തപരിശ്രമം തങ്ങളെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് യു.ഡി.എഫിന്. വീണ്ടും അക്കൗണ്ട് തുറക്കലല്ല, വളർച്ചയുടെ ആക്കം മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുത്തലാണ് ഇത്തവണ എൻ.ഡി.എ ലക്ഷ്യം. പരസ്യ പ്രചാരണം കഴിഞ്ഞുള്ള അവസാനഘട്ട കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം മൂന്ന് മുന്നണികളും അമിത ആത്മവിശ്വാസത്തിലാണ്.