ജനതരംഗം: 78.24% പോളിംഗ് ; ആര് വാഴും, ആര് വീഴും, അവകാശവാദം മൂന്നിടത്തും
6ന് ശേഷവും ക്യൂ നീണ്ടു തിരുവനന്തപുരം: ജെൻസികൾ ഉൾപ്പെടെ ഉത്സവമാക്കിയ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഗംഭീര പോളിംഗ്. തരംഗം എങ്ങോട്ടെന്ന ആശങ്കയ്ക്കിടയിലും അവകാശവാദവുമായി മുന്നണികൾ. ഏറ്റവും ഒടുവിലെ കണക്കു പ്രകാരം 78.20 ശതമാനം പേർ അധികാരം പ്രയോഗിച്ചു. ശതമാനം ഇനിയും ഉയരാം. 2021ൽ 76 ശതമാനമായിരുന്നു പോളിംഗ്. കേരള ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന പോളിംഗാണിത്. 1960ലായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ്- 85.72 ശതമാനം. പിന്നീട് 1987ലാണ് - 80.54.
വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. അങ്ങിങ്ങ് വാക്കേറ്റമുണ്ടായി. വോട്ടിംഗ് മെഷീനും കാര്യമായി പഴികേൾപ്പിച്ചില്ല. പോളിംഗ് തുടങ്ങിയ ഏഴു മുതൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ പോളിംഗ് 15 ശതമാനം പിന്നിട്ടു. പിന്നീടുള്ള മണിക്കൂറുകളിലും ട്രെൻഡ് തുടർന്നു. 11ന് 33 ശതമാനത്തിലെത്തി. ഒരുമണിക്ക് 50 ശതമാനം കടന്നു.
കത്തുന്ന പകൽചൂടിനെ അവഗണിച്ചാണ് ജനം ബൂത്തുകളിലേക്കൊഴുകിയത്. ഉച്ചവെയിലിൽ തിരക്ക് കുറയുമെന്ന് കരുതിയെങ്കിലും വോട്ടർമാരുടെ ആവേശം തണുത്തില്ല. വൈകിട്ടത്തെ വേനൽമഴയ്ക്കും ഉത്സാഹം കുറയ്ക്കാനായില്ല. വൈകിട്ട് 6ന് ശേഷവും പല ബൂത്തുകളിലും നീണ്ട ക്യൂവായിരുന്നു. ഇവർക്ക് ടോക്കൺ നൽകിയാണ് വോട്ടിടീച്ചത്. പൂർത്തിയായപ്പോൾ 8 മണി കഴിഞ്ഞു.
ഞങ്ങൾ തന്നെയെന്ന്
മൂന്നു മുന്നണിയും
1. ഭരണതുടർച്ചയ്ക്കുള്ള അംഗീകാരമാണ് പോളിംഗിലെ വർദ്ധനയെന്ന് ഇടതുമുന്നണി. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പ്രചാരണം ജനം ഉൾക്കൊണ്ടു. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷമുറപ്പ്
2. ജനാവാശം ഭരണമാറ്റത്തിന്റെ സൂചനയെന്ന് യു.ഡി.എഫ്. നൂറിലേറെ സീറ്റുകൾ കിട്ടുമെന്ന് യു.ഡി.എഫ് നേതാക്കൾ ഒരേ സ്വരത്തിൽ. കേരളം മാറുമെന്ന പ്രചാരണം ജനം ഉൾക്കൊണ്ടെന്നും അവകാശവാദം
3. പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്രമുണ്ടാകുമെന്ന് എൻ.ഡി.എ. സംസ്ഥാനത്ത് തൂക്കുസഭ വരും. ഭരണം നിശ്ചയിക്കുന്ന നിർണായക ശക്തിയായി എൻ.ഡി.എ മാറുമെന്നും നേതാക്കൾ
1960ൽ കോൺ. മുന്നണി
1987ൽ എൽ.ഡി.എഫ്
85.72 ശതമാനം പോളിംഗ് നടന്ന 1960ൽ കോൺഗ്രസ്, പി.എസ്.പി, മുസ്ളിം ലീഗ് മുന്നണി 94 സീറ്റോടെ അധികാരം പിടിച്ചു. വിമോചന സമരത്തെത്തുടർന്ന് ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടുള്ള തിരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി
80.54 ശതമാനം പേർ വോട്ടിട്ട 1987ൽ 78 സീറ്റോടെ എൽ.ഡി.എഫ് അധികാരത്തിൽ. യു.ഡി.എഫിന് 61 സീറ്റ്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായി