കൊല്‍ക്കത്തയ്ക്ക് വീണ്ടും തോല്‍വി, അവസാന പന്തില്‍ ജയം പിടിച്ചെടുത്ത് ലക്‌നൗ

Thursday 09 April 2026 11:36 PM IST

കൊല്‍ക്കത്ത: സീസണിലെ ആദ്യ ജയത്തിനായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കാത്തിരിപ്പ് നീളുന്നു. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അവസാന പന്തിലാണ് കെകെആര്‍ തോല്‍വി വഴങ്ങിയത്. 182 റണ്‍സ് വിജയലക്ഷ്യം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്‌നൗ മറികടക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന യുവതാരം മുകുല്‍ ചൗധരി ഒറ്റയ്ക്ക് കളി എല്‍എസ്ജിക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ലക്‌നൗവിന് നാല് പോയിന്റ് ആയി.

വിജയലക്ഷ്യം പിന്തുടര്‍ന്ന എല്‍എസ്ജിക്കായി ആയുഷ് ബദോനി 54(34), മുകുല്‍ ചൗധരി പുറത്താകാതെ 54(27) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. 128ന് ഏഴ് എന്ന നിലയില്‍ നിന്ന് ആവേശ് ഖാനെ കൂട്ടുപിടിച്ച് 24 പന്തുകളില്‍ 54 റണ്‍സാണ് മുകുല്‍ അടിച്ചെടുത്തത്. ഈ സഖ്യത്തില്‍ വെറും ഒരു റണ്‍ മാത്രമായിരുന്നു ആവേശിന്റെ സംഭാവന. മൂന്ന് പന്തുകള്‍ മാത്രമാണ് ആവേശ് നേരിട്ടത്. ഏഴ് സിക്‌സറുകളാണ് മുകുലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

മിച്ചല്‍ മാര്‍ഷ് 15(11), എയ്ഡന്‍ മാര്‍ക്രം 22(15), റിഷഭ് പന്ത് 10(9), നിക്കോളാസ് പൂരന്‍ 13(15), അബ്ദുള്‍ സമദ് 2(4) മുഹമ്മദ് ഷമി 1(3) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. കൊല്‍ക്കത്തയ്ക്കായി വൈഭവ് അരോറ, അനുകൂല്‍ റോയ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയാണ് കൊല്‍ക്കത്ത വഴങ്ങിയത്. മഴ കാരണം ഉപേക്ഷിച്ച മത്സരത്തില്‍ നിന്ന് ലഭിച്ച ഒരു പോയിന്റ് മാത്രമാണ് റഹാനെയുടേയും സംഘ്ത്തിന്റേയും സമ്പാദ്യം.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 33 പന്തില്‍ 45 റണ്‍സെടുത്ത യുവതാരം അന്‍ക്രിഷ് രഘുവന്‍ശിയാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, റോവ്മാന്‍ പവല്‍ എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 41(24) റണ്‍സെടുത്തപ്പോള്‍ സഹ ഓപ്പണര്‍ കിവീസിന്റെ ഫിന്‍ അലന്‍ 9(8) റണ്‍സ് മാത്രം നേടി പുറത്തായി. മൂന്നാമതായി ക്രീസിലെത്തിയ അന്‍ക്രിഷ് രഘുവന്‍ശി അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതമാണ് 45 റണ്‍സെടുത്തത്. റിങ്കു സിംഗ് 4(7) റണ്‍സ് മാത്രം നേടി നിറം മങ്ങിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 32(24), റോവ്മാന്‍ പവല്‍ 39(24) എന്നിവര്‍ പുറത്താകാതെ നിന്നു. ലക്നൗവിനായി പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ദാര്‍ദ്ധ്, ദിഗ്വേഷ് സിംഗ് രാത്തി, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.