ജില്ലയിൽ പോളിംഗ് ഉയർന്നു: കുതിപ്പിൽ ആര് കിതയ്ക്കും

Thursday 09 April 2026 11:47 PM IST

കൊല്ലം: ജില്ലയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിനേക്കാൾ പോളിംഗ് ശതമാനവും ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണവും ഉയർന്നു. ഇതിൽ അര് കിതയ്ക്കുമെന്നാണ് മുന്നണികളുടെ ആശങ്ക.

2021ൽ 75.16 ആയിരുന്നു ആകെ പോളിംഗ് ശതമാനം. എന്നാൽ ഇത്തവണ വോട്ടിംഗ് യന്ത്രത്തിൽ മാത്രം 75.29 ശതമാനം പോളിംഗ് നടന്നു. പോസ്റ്റൽ ബാലറ്റുകൾ, സർവീസ് വോട്ടുകൾ, ഹോം വോട്ടുകൾ എന്നിവ കൂടി ചേരുമ്പോൾ പോളിംഗ് ശതമാനം കൂടുതൽ ഉയരും.

2021ൽ വോട്ടിംഗ് യന്ത്രങ്ങൾ, സർവീസ് വോട്ട്, പോസ്റ്റൽ ബാലറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1601233 വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ 1592929 വോട്ടുകൾ പോളിംഗ് യന്ത്രത്തിൽ മാത്രം ഇന്നലെ പോൾ ചെയ്തു. ഇതിൽ ഹോം വോട്ടും 14000 പോസ്റ്റൽ ബാലറ്റും 6000 സർവീസ് വോട്ടും ചേരുമ്പോൾ ആകെ വോട്ട്. 16.10 ലക്ഷത്തിന് മുകളിലേക്ക് പോകും.

കഴിഞ്ഞ തവണത്തേത് പോലെ കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ഇത്തവണയും ഉയർന്ന പോളിംഗ് ശതമാനം. കുറവ് കഴിഞ്ഞ തവണത്തേത് പോലെ പുനലൂരിലും. ജില്ലയിലെ കുറച്ചധികം ബൂത്തുകളിൽ വൈകിട്ട് ഏഴിന് ശേഷവും നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ മുതൽ ഉച്ചവരെ വലിയൊരു വിഭാഗം ബൂത്തുകളിലും വലിയ ക്യൂ ഉണ്ടായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വൈകിട്ട് നാലുവരെ കാര്യമായി ക്യൂ ഇല്ലായിരുന്നു. അതിന് ശേഷം ജോലിക്ക് പോയിരുന്ന തൊഴിലാളികളും ജീവനക്കാരും കൂട്ടത്തോടെ എത്തിയതാണ് ക്യൂ രൂപപ്പെടാൻ ഇടയാക്കിയത്.

ചില കേന്ദ്രങ്ങളിൽ രാത്രി ഏഴര വരെ പോളിംഗ് നീണ്ടു. പോളിംഗ് യന്ത്രങ്ങളുടെ തകരാറും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കുമാണ് പലയിടങ്ങളിലും പോളിംഗ് വൈകിപ്പിച്ചത്. ഇതേച്ചൊല്ലി പലയിടങ്ങളിലും ഉദ്യോഗസ്ഥരും വോട്ടർമാരും തമ്മിൽ തർക്കവുമുണ്ടായി.

ജില്ലയിൽ പോളിംഗ് ശതമാനം-76.29% ആകെ വോട്ടുകൾ- 2087992 പോൾ ചെയ്തത്- 1592929

മണ്ഡലം, പോളിംഗ് ശതമാനം ചടയമംഗലം- 74.43% ചാത്തന്നൂർ- 75.89% ചവറ- 77.88% ഇരവിപുരം- 77.33% കരുനാഗപ്പള്ളി- 78.82% കൊല്ലം- 77.43% കൊട്ടാരക്കര- 75.12% കുണ്ടറ- 78.24% കുന്നത്തൂർ- 77.86% പത്തനാപുരം- 75.17% പുനലൂർ- 70.99%