കൊൽക്കത്തയി​ൽ ലക്നൗ ത്രി​ല്ലർ

Friday 10 April 2026 12:10 AM IST

181/4 എന്ന സ്കോർ ചേസ് ചെയ്ത് ജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

പുറത്താകാതെ 54 റൺസുമായി മുകുൾ ചൗധരി ചേസിംഗ് സ്റ്റാർ

കൊൽക്കത്ത : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന പന്തി​ൽ ബൈ റൺ​ ഓടി​യെടുത്ത് കൊൽക്കത്ത നൈറ്റ്റൈഡേഴ്സി​നെതി​രെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ത്രി​ല്ലിംഗ് വി​ജയം. കൊൽക്കത്ത ഉയർത്തിയ 181/4 എന്ന സ്കോർ ആണ് ലക്നൗ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്. ജയിക്കാൻ 14 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ രണ്ട് സിക്സടിച്ച മുകുൾ ചൗധരി (54 നോട്ടൗട്ട് )അവസാന പന്തിൽ ഒരു റൺസ് എന്ന നിലയിലെത്തിച്ചു. വൈഭവ് അറോറ എറിഞ്ഞ അവസാന പന്ത് ബാറ്റിൽ കൊണ്ടില്ലെങ്കിലും മുകുളും ആവേഷ് ഖാനും ചേർന്ന് ബൈ ഓടി വിജയം നേടുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നായകൻ അജിങ്ക്യ രഹാനെ (41),ആംഗ്രിഷ് രഘുവംശി (45), കാമറൂൺ ഗ്രീൻ (32നോട്ടൗട്ട്), റോവ്‌മാൻ പവൽ (39 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് 181ലെത്തിച്ചത്. ലക്നൗവിന് വേണ്ടി പ്രിൻസ് യാദവ്, സിദ്ധാർത്ഥ്, ദിഗ്‌വേഷ് രതി,ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഓപ്പണർ ഫിൻ അല്ലെനെ രണ്ടാം ഓവറിൽതന്നെ കൊൽക്കത്തയ്ക്ക് നഷ്ടമായിരുന്നു. എട്ടുപന്തുകളിൽ രണ്ട് ബൗണ്ടറികൾ പായിച്ച അല്ലനെ പ്രിൻസ് യാദവിന്റെ ബൗളിംഗിൽ ദിഗ്‌വേഷ് പിടികൂടുകയായിരുന്നു. 15 റൺസായിരുന്നു അപ്പോൾ കൊൽക്കത്തയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് ക്രീസിൽ ഒരുമിച്ച രഹാനെയും ആംഗ്രിഷ് രഘുവംശിയും 50 പന്തുകളിൽ കൂട്ടിച്ചേർത്തത് 85 റൺസ്. 11-ാം ഓവറിൽ ടീം സ്കോർ 99ൽ നിൽക്കുമ്പോഴാണ് കൊൽക്കത്തയ്ക്ക് അടുത്ത വിക്കറ്റ് നഷ്ടമാകുന്നത്.24 പന്തുകളിൽ നാലുഫോറും രണ്ട് സിക്സും പറത്തിയ നായകനെ ദിഗ്‌വേഷ് ഷമിയുടെ കയ്യിലേൽപ്പിക്കുകയായിരുന്നു. അടുത്ത ഓവറിൽ ആംഗ്രിഷും മടങ്ങി. 33 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സും പായിച്ച ആംഗ്രിഷിനെ സിദ്ധാർത്ഥിന്റെ പന്തിൽ മാർക്രമാണ് പിടികൂടിയത്. പകരമിറങ്ങിയ റിങ്കു സിംഗ്(4) 14-ാം ഓവറിൽ ആവേഷിന്റെ പന്തിൽ ബൗൾഡായപ്പോൾ കൊൽക്കത്ത 111/4 എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒരുമിച്ച ഗ്രീനും പവലും 40 പന്തുകളിൽ കൂട്ടിച്ചേർത്ത 70 റൺസ് കൊൽക്കത്തയെ 181ലെത്തിച്ചു.

മറുപടിക്കിറങ്ങിയ ലക്നൗവിന് എയ്ഡൻ മാർക്രം(22), മിച്ചൽ മാർഷ് (15),ക്യാപ്ടൻ റിഷഭ് പന്ത് (10) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ആയുഷ് ബദോനിയുടെ ചെറുത്തുനിൽപ്പ് പോരാട്ടവീര്യം പകർന്നു. നിക്കോളാസ് പുരാൻ (13), അബ്ദുൽ സമദ് (2) എന്നിവർ പുറത്തായപ്പോൾ ഒരുപതറിയെങ്കിലും മുകുൾ ചൗധരി ക്രീസിലേക്ക് എത്തിയതോടെ കളിമാറി.15-ാം ഓവറിൽ ബദോനി പുറത്താകുമ്പോൾ 125/6 എന്ന നിലയിലായിരുന്നു ലക്നൗ. പിന്നെ കണ്ടത് മുകുൾ ചൗധരിയുടെ ഒറ്റയാൾ പോരാട്ടം. 16 ഓവറുകൾ പൂർത്തിയായപ്പോൾ ഷമി (1) പുറത്തായി 128/7എന്ന നിലയിലായിരുന്നു ലക്നൗ.

അവസാന നാലോവറിൽ ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത് 54 റൺസ്. നേരിട്ട ആദ്യ എട്ടുപന്തുകളിൽ രണ്ട് റൺസ് മാത്രം നേടിയിരുന്ന മുകുൾ ചൗധരിയുടെ ഭാവം മാറി. സിക്സുകളും ഫോറുകളും പറന്നു. അവസാന രണ്ടോവറിൽ 30 റൺസ് വേണമെന്ന നിലയിലായി. കാമറൂൺ ഗ്ര്രൻ എറിഞ്ഞ 19-ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 16 റൺസ്. അവസാന ഓവറിന്റെ ആദ്യ പന്തിൽ ആവേഷ് സിംഗിളെടുത്തുകൊടുത്തു. അടുത്ത പന്തിൽ സിക്സ്. തുടർന്നുള്ള രണ്ട് യോർക്കറുകളിൽ റണ്ണെടുക്കാനായില്ല. ഇതോടെ രണ്ട് പന്തിൽ വേണ്ടത് ഏഴുറൺസ്. അഞ്ചാം പന്തിൽ സിക്സ് പറന്നു. ലാസ്റ്റ് ബാളിലാണ് ബൈ റണ്ണിലൂടെ വിജയം പിറന്നത്. 27 പന്തുകളിൽ രണ്ട് ഫോറുകളും ഏഴ് സിക്സുകളുമടക്കമാണ് മുകുളിന്റെ വിസ്മയ ഇന്നിംഗ്സ്.

ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ ലക്നൗവിന്റെ രണ്ടാം ജയമാണിത്.നാലുകളികളിൽ കൊൽക്കത്തയുടെ മൂന്നാം തോൽവിയും. ഒരു കളി മഴയെടുത്തിരുന്നു.

ഇന്നത്തെ മത്സരം

രാജസ്ഥാൻ Vs ആർ.സി.ബി

7.30 pm മുതൽ