എന്താ ഒരു പോളിംഗ് !

Friday 10 April 2026 2:08 AM IST

മലപ്പുറം: സംസ്ഥാനത്ത് അലയടിച്ച പോളിംഗ് ട്രെൻഡിനൊപ്പം കൂടെ കൂടി ജില്ലയും. വോട്ടിംഗ് തുടങ്ങിയ രാവിലെ ഏഴ് മുതൽ ബൂത്തുകളിൽ വലിയ തിരക്കായിരുന്നു. ആദ്യ നാല് മണിക്കൂറിനിടെ മൂന്നിലൊന്ന് വോട്ടുകളും പോൾ ചെയ്തു. ഇതേ ട്രെൻഡ് വൈകിട്ട് വരെ തുടർന്നത് പോളിംഗ് ഉയർച്ച ഉറപ്പാക്കി. ഉച്ചയോടെ ചൂട് കനക്കുമെന്നത് മുന്നിൽകണ്ടാണ് രാവിലെ കൂടുതൽ പേർ ബൂത്തിലെത്തിയതെന്ന വിലയിരുത്തലിനെ അപ്രസക്തമാക്കും വിധമായിരുന്നു പിന്നീടുള്ള വോട്ടർമാരുടെ ഒഴുക്ക്. ഉച്ചയ്ക്ക് പോലും പതിവിനേക്കാൾ തിരക്ക് ബൂത്തുകളിലുണ്ടായി.

രാവിലെ 7

പോളിംഗ് ആരംഭിച്ച ഏഴ് മണിക്ക് തന്നെ ബൂത്തുകളിൽ വലിയ ക്യൂ പ്രകടം. ഈ സമയത്ത് സാധാരണ പുരുഷന്മാരാണ് കൂടുതലായി വോട്ടിന് എത്താറുള്ളതെങ്കിൽ ഈ പതിവ് തെറ്റിച്ചുള്ള സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

രാവിലെ 9

പോളിംഗ് തുടങ്ങി രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 15 ശതമാനം വോട്ടും പെട്ടിയിലായി. ബൂത്തുകളിൽ ക്യൂവിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല.

രാവിലെ 11.30

നാലര മണിക്കൂർ പിന്നിട്ടപ്പോൾ മൂന്നിലൊന്ന് വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. 34 ശതമാനവുമായി മഞ്ചേരി മുന്നിൽ നിന്നു.

ഉച്ചയ്ക്ക് 1.30

ജില്ലയുടെ ആകെ പോളിംഗ് 50 ശതമാനത്തിലേക്ക്. കൊണ്ടോട്ടി, ഏറനാട്,മഞ്ചേരി, പെരിന്തൽമണ്ണ, മലപ്പുറം നിയോജക മണ്ഡലങ്ങളിൽ പോളിംഗ് 50 ശതമാനവും പിന്നിട്ടു. ഉച്ചയോടെ തിരക്കിന് അൽപ്പം കുറവ് വന്നു.

വൈകിട്ട് 3.30

വേങ്ങര, തിരൂർ, പൊന്നാനി ഒഴികെ ജില്ലയിൽ എല്ലായിടത്തും പോളിംഗ് 60 ശതമാനം കടന്നു. മഞ്ചേരിയിലെ 64.8 % ആയിരുന്നു ഈ സമയത്ത് രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ്.

വൈകിട്ട് 5.30

കഴി‍ഞ്ഞ തവണത്തെ 74.26 ശതമാനത്തെ മറികടന്ന് ജില്ലയുടെ പോളിംഗ് 75 ശതമാനത്തിലെത്തി. കൊണ്ടോട്ടി,​ മഞ്ചേരി,​ ഏറനാട് നിയോജക മണ്ഡലങ്ങളിൽ 78 ശതമാനത്തിന് മുകളിലും.