കേരളത്തില്‍ ഇനി മൂന്ന് മുന്നണികള്‍ തമ്മില്‍ ഏറ്റുമുട്ടില്ല; സമവാക്യങ്ങള്‍ മാറുമെന്ന് ബിജെപി

Friday 10 April 2026 6:37 PM IST

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായതെന്നും ഇനി കേരളത്തില്‍ രണ്ട് രാഷ്ട്രീയ സഖ്യങ്ങള്‍ മാത്രമേ ഉണ്ടാവൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരള രാഷ്ട്രീയത്തില്‍ ഒരുവശത്ത് സിപിഎം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എന്‍ഡിഎയുമായിരിക്കും ഇനി ഉണ്ടാവുക. ഇതൊരു ബൈ പോളര്‍ പൊളിറ്റിക്സ് ആയിട്ട് മാറും. അതിന്റെ ഒരു ധ്രുവം ബിജെപി- എന്‍ഡിഎ ആകുമെന്നതില്‍ ഒരു സംശയവുമില്ല.

27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴുള്ള കോണ്‍ഗ്രസ്- സിപിഎം ഇന്‍ഡി മുന്നണി 2031ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലും വരും. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവരുടെ രാഷ്ട്രീയം, അവരുടെ ഐഡിയോളജി, അവരുടെ ട്രാക്ക് റെക്കോര്‍ഡ് തുടങ്ങിയവ നോക്കിയാല്‍ ഒരു വ്യത്യാസവുമില്ല. ഇതില്‍ നിന്നും ഒരു വലിയ മാറ്റം വരും.

നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവി തീരുമാനിക്കേണ്ട ഒരു തെരഞ്ഞെടുപ്പാണിത് എന്ന രീതിയില്‍ ഈ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അതാണ് വോട്ടിങ് ശതമാനം കൂടാന്‍ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണം ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കുന്ന ശക്തിയായിട്ട് ബിജെപി മാറുമോ എന്നത് ജനങ്ങള്‍ തീരുമാനിക്കും. ഞങ്ങള്‍ അങ്ങനെ അഹങ്കാരത്തോടെ 'പൂട്ടും താക്കോലും ' എടുത്ത് നടക്കുന്ന പാര്‍ട്ടിയോ മുന്നണിയോ ഒന്നുമല്ല. പക്ഷെ ഇത്തവണ ഒരു മാറ്റം വരും എന്നുറപ്പാണ്.

നേമത്ത് മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും നന്നായി അധ്വാനിച്ചിട്ടുണ്ട്. ജനങ്ങളുടെ മുമ്പില്‍ ആത്മാര്‍ത്ഥമായി ഞങ്ങളുടെ കാഴ്ചപ്പാട് അറിയിച്ചിട്ടുണ്ട്. ഒരു അവസരം തന്നാല്‍ ഞങ്ങള്‍ എന്ത് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ ഉറപ്പിക്കേണ്ടത് ജനങ്ങളാണ്, വോട്ടര്‍മാരാണ്. നല്ല പ്രതീക്ഷ തന്നെയാണുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.