കുംഭമേള താരത്തിന് പ്രായം 16 , പോക്സോ കേസിൽ കുരുങ്ങി ഭർത്താവ്
ന്യൂഡൽഹി: കേരളത്തിൽ വന്ന് ഇടതു പക്ഷ നേതാക്കളുടെ പിന്തുണയോടെ വിവാഹിതയായ 'കുംഭമേള വൈറൽ ഗേളിന്" പ്രായപൂർത്തിയായിട്ടില്ല. മദ്ധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു. ദേശീയ പട്ടികവർഗ കമ്മിഷന്റെ മേൽനോട്ടത്തിലാണ് പൊലീസ് കേസന്വേഷിക്കുന്നത്. കേരള, മദ്ധ്യപ്രദേശ് ഡി.ജി.പിമാർ ഏപ്രിൽ 22ന് നേരിട്ടു ഹാജരാകണമെന്ന് ദേശീയ പട്ടികവർഗ കമ്മിഷൻ നിർദ്ദേശിച്ചു. വിവാഹം രജിസ്റ്റർ ചെയ്ത പൂവാർ പഞ്ചായത്ത് അധികൃതരും രേഖകളുമായി നേരിട്ടു ഹാജരാകണം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുടെ അനുഗ്രഹത്തോടെ തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ നടന്ന വിവാഹം സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. പെൺകുട്ടി പർദ്ധി ഗോത്ര വിഭാഗത്തിലെ അംഗമായതിനാൽ എസ്.സി/എസ്.ടി നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തി. പിതാവ് ജയ് സിംഗ് ഭോസ്ലെ മദ്ധ്യപ്രദേശ് സർക്കാരിനും ദേശീയ പട്ടികവർഗ കമ്മിഷനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓരോ മൂന്നുദിവസം കൂടുമ്പോഴും മദ്ധ്യപ്രദേശ് പൊലീസ് അന്വേഷണ പുരോഗതി അറിയിക്കണം. ലവ് ജിഹാദെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപണമുയർത്തി.
വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ്
#മഹേശ്വറിലെ ആശുപത്രി രേഖകൾ പ്രകാരം ജനന തീയതി 2009 ഡിസംബർ 30.
# വിവാഹം നടന്ന 2026 മാർച്ച് 11ന് 16 വർഷം 2 മാസം 11 ദിവസവും ആയിരുന്നു പ്രായം. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവാഹം നടത്തിയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും കമ്മിഷനും.
10 ലക്ഷത്തിലധികം ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് പെൺകുട്ടി. മദ്ധ്യപ്രദേശ് മഹേശ്വർ സ്വദേശി. 2025ലെ പ്രയാഗ്രാജ് മഹാ കുംഭമേളയിൽ രുദ്രാക്ഷ മാല വിറ്റു നടന്നിരുന്ന പെൺകുട്ടിയുടെ ആകർഷകമായ കണ്ണുകളും മന്ദഹാസവും കുലീനത്വമുള്ള പെരുമാറ്റവും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.