ഇ-ഓഫീസ് 5ദിവസം നിറുത്താനുള്ള നീക്കം തിര. കമ്മിഷൻ തടഞ്ഞു

Saturday 11 April 2026 12:22 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവർത്തനം 5 ദിവസം നിറുത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ നീക്കം തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു.

വോട്ടെടുപ്പിന് പിന്നാലെയുള്ള നടപടിയിൽ ദുരൂഹത ചൂണ്ടിക്കാട്ടി ഐ.എ.എസ് അസോസിയേഷനു വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർക്ക് കത്ത് നൽകിയിരുന്നു. രണ്ട് കത്തുകളും ചീഫ്സെക്രട്ടറിക്ക് കൈമാറി കമ്മിഷൻ വിശദീകരണം തേടിയതോടെയാണ് ഇ-ഓഫീസ് പരിഷ്കരണം മാറ്റിവയ്ക്കാൻ തീരുമാനിച്ചത് ഉദ്യോഗസ്ഥർക്ക് ടൈപ്പ് ചെയ്യുന്നതിനു പകരം, സംസാരിച്ചു കൊണ്ട് ഫയലും നോട്ടുകളും തയ്യാറാക്കാനാവുന്ന എ.ഐ. സംയോജിപ്പിച്ചുള്ള 'ഭാഷിണി' സാങ്കേതികവിദ്യ കൂട്ടിച്ചേർക്കാനാണ് ഇ-ഓഫീസ് പരിഷ്കരിക്കാനൊരുങ്ങിയത്. ഇന്നലെ രാത്രി 10 മുതൽ 15വരെ ഇ-ഓഫീസ് പ്രവർത്തനം നിറുത്താനുള്ള സർക്കുലർ മാർച്ച് 31തീയതി വച്ചാണ് ഇറക്കിയതെങ്കിലും ഇന്നലെയാണ് വകുപ്പ് മേധാവികൾക്ക് ലഭിച്ചത്. ഇത് സുപ്രധാന ഫയലുകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും മേയ് 15- 30 കാലയളവിലേക്ക് നീട്ടണമെന്നും ചൂണ്ടിക്കാട്ടിയാണ് ഐ.എ.എസ് അസോസിയേഷൻ കത്ത് നൽകിയത്. സുപ്രധാന ഫയലുകൾ നീക്കംചെയ്യാനുള്ള ശ്രമത്തിൽദുരൂഹതയുണ്ടെന്നായിരുന്നു വി.ഡി സതീശന്റെ കത്ത്. അഴിമതി ഫയലുകൾ മുക്കാനുള്ള ഗൂഢാലോചനയാണെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. ഇതോടെയാണ് കമ്മിഷൻ ഇടപെട്ടത്.

ഐ.ടി വകുപ്പിന്റെ നിർദ്ദേശ പ്രകാരം നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററാണ് ഇ-ഓഫീസ് പരിഷ്കരിക്കുന്നത്. ശനി, ഞായർ, വിഷു, അംബേദ്കർ ജയന്തി തുടങ്ങിയയ അവധികൾ തുടർച്ചയായി വരുന്ന സാഹചര്യത്തിലാണ് ഈ സമയം തിരഞ്ഞെടുത്തതെന്നായിരുന്നു വിശദീകരണം. എന്നാൽ മേയിൽ പുതിയ സർക്കാർ ചുമതലയേൽക്കാനിരിക്കെ, തിരക്കുപിടിച്ച് ഇ-ഓഫീസ് നവീകരിക്കുന്നതിലെ അനൗചിത്യം ഐ.എ.എസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഇ-ഭാഷണി

ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഫയലെഴുതാൻ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നതിന് പകരം, സ്പീച്ച് ടു ടെക്സ്റ്റ്(സംസാരം എഴുത്തായി മാറ്റുന്ന രീതി) ഏർപ്പെടുത്തുന്നതോടെ ഔദ്യോഗിക റിപ്പോർട്ടുകളും ഫയലുകളും സംസാരിച്ചു കൊണ്ട് തയ്യാറാക്കാം.

കേന്ദ്ര സർക്കാരിന്റെ ഭാഷാ എ.ഐ പ്ലാറ്റ്‌ഫോമായ 'ഭാഷിണി' കൂടി ഇ-ഓഫീസിൽ ഉൾപ്പെടുത്താനാണ് അപ്ഡേഷൻ. ഫയൽ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാം. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും സാധിക്കും.