പുറത്തിറങ്ങുമ്പോഴുള്ള ഈ ശീലം നിയന്ത്രിക്കണം; മലയാളിയുടെ പോക്കറ്റ് കാലിയാകാന്‍ മറ്റൊന്നും വേണ്ട

Saturday 11 April 2026 1:22 AM IST

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും കൃത്രിമ വിലക്കയറ്റം

കുന്നത്തുകാല്‍: പാചകവാതകക്ഷാമം ഉയര്‍ത്തിപ്പിടിച്ച് ഗ്രാമീണ മേഖലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്രം. 10രൂപ വിലയുണ്ടായിരുന്ന ചായയ്ക്കും വടയ്ക്കും 12രൂപയാക്കി. വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കും 20ശതമാനം വര്‍ദ്ധിച്ചു. ചപ്പാത്തി കോര്‍ണറുകളില്‍ 5രൂപയ്ക്ക് നല്‍കിയിരുന്ന ചപ്പാത്തി 7രൂപയാക്കി. ഗുണനിലവാരവും രുചിയുമില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.

കൊമേഴ്സ്യല്‍ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ ആവശ്യത്തിനനുസരിച്ച് സിലിണ്ടര്‍ ഒന്നിന് 1700രൂപ നിരക്കില്‍ ലഭിച്ചിരുന്ന ഗ്യാസ് 10ദിവസത്തിലൊരിക്കല്‍ ഒരെണ്ണമാക്കി. കരിഞ്ചന്തയില്‍ സിലിണ്ടര്‍ ഒന്നിന് 3800-4000 രൂപ വരെ നല്‍കിയാണ് ഹോട്ടല്‍ ഉടമകള്‍ ഗ്യാസ് സംഘടിപ്പിക്കുന്നത്.

ചെറുകിട കടകള്‍ അടച്ചുപൂട്ടി

ഗ്യാസ് ദൗര്‍ലഭ്യം നേരിട്ടതോടെ ഗ്രാമീണ മേഖലയിലെ ചെറുകിട ചായക്കടകളും തട്ടുകടകളുമെല്ലാം അടച്ചുപൂട്ടി. പ്രവര്‍ത്തനമുള്ള പല ഹോട്ടലുകളിലും ഉച്ചയ്ക്ക് ഊണില്ല. പ്രഭാത ഭക്ഷണത്തില്‍ ലൈവായി പാചകം ചെയ്തുകൊണ്ടിരുന്ന അപ്പവും ദോശയും അപ്രത്യക്ഷമായി. ഗ്യാസിന്റെ അഭാവത്തില്‍ ഭക്ഷണം പാകം ചെയ്യാനാകാത്ത വീട്ടുകാരും ഭക്ഷണത്തിനായി ഹോട്ടലുകളില്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലയും തോന്നുംപടി കൂട്ടുന്നതായി ആരോപണമുണ്ട്. ഹോട്ടലുകളില്‍ പായ്ക്കിംഗിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിലയും ഇരട്ടിയാക്കി. 18രൂപയ്ക്ക് വിറ്റിരുന്ന കറി കവര്‍ പായ്ക്കറ്റിന് 30രൂപയായി. 15രൂപയ്ക്ക് വിറ്റിരുന്ന കിറ്റുകള്‍ക്ക് 27രൂപയായി.

ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു

പായ്ക്കിംഗ് ഭക്ഷ്യ വസ്തുക്കളുടെ കവറിനു മുകളില്‍ നിയന്ത്രണമില്ലാതെ തോന്നുംപടി പ്രിന്റ് ചെയ്യുന്ന മാക്‌സിമം റീറ്റൈല്‍ പ്രൈസ് (എം.ആര്‍.പി) കാരണം ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു. 6മാസം വരെ കാലാവധിക്ക് വില്‍ക്കാന്‍ മുന്‍കൂട്ടി പ്രിന്റു ചെയ്യുന്ന വിലയുടെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ പണം ഈടാക്കുമ്പോള്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുകയാണെന്നും പരാതി.