വിഷുക്കണിക്ക് ഇക്കുറി തൃക്കളത്തൂർ വെള്ളരിതന്നെ
മൂവാറ്റുപുഴ: മേടമാസ പുലരിയിൽ വിഷുവിനെ വരവേൽക്കാൻ തൃക്കളത്തൂരിൽ നിന്ന് കണിവെള്ളരി വിപണിയിലേക്ക്. പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂർ പാടശേഖരങ്ങളിൽ സ്വർണനിറത്തിൽ വിളഞ്ഞുനിൽക്കുന്ന കണിവെള്ളരികൾ കണ്ണിനും മനസിനും കുളിർമയേകുകയാണ്. കണിവെള്ളരി ഇല്ലാതെ കണിയൊരുക്കാൻ മലയാളിക്ക് ആകില്ല.അതുകൊണ്ടുതന്നെ വിഷുക്കാലത്ത് കണിവെള്ളരിക്ക് ആവശ്യക്കാരേറെയാണ്.തൃക്കളത്തൂർ തിരുനിലം പാടശേഖരത്തിൽ കണ്ണോത്ത് അനിലും ഉണ്ണിയും ജയരാജും ചേർന്ന് കൃഷി ചെയ്തെടുത്ത കണി വെള്ളരിയാണ് ഇക്കുറി വിഷുക്കണിക്ക് താരമാകാൻ പോകുന്നത്. നല്ല ആകൃതിയും വലുപ്പവുമുള്ള വെള്ളരിക്ക് മാർക്കറ്റുകളിൽ നല്ല ഡിമാൻഡാണ്.
ഗുജറാത്തിലും താരമാകും
എറണാകുളം, പെരുമ്പാവൂർ, ആലുവ ഭാഗത്ത് തൃക്കളത്തൂർ വെള്ളരിക്ക് ആരാധകരേറെയാണ്. വിളവെടുത്ത കണി വെള്ളരി കിലോഗ്രാമിന് 28-30 രൂപയ്ക്കാണ് മൊത്തവ്യാപാരികൾ വാങ്ങുന്നത്. കിഴക്കൻ മേഖലയിലെ പച്ചക്കറി കടകളിൽ അടക്കം തൃക്കളത്തൂരിലെ കണിവെള്ളരി സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇത്തവണ ഗുജറാത്തിലേക്കും കണിവെള്ളരി കയറ്രി അയച്ചിട്ടുണ്ട്. കണിവെള്ളരി കൃഷിയിൽ സ്വയം പര്യാപ്തമാകുകയെന്ന ലക്ഷ്യത്തോടെയാണ് തൃക്കളത്തൂരിൽ പതിവ് തെറ്റിക്കാതെ വെള്ളരി കൃഷി സജീവമാക്കിയത്. 60 ദിവസം പൂർത്തിയാകുമ്പോഴാണ് കണിവെള്ളരി പൂർണമായും സ്വർണവർണമണിയുക.
കണിവെള്ളരി വിളവെടുത്ത് കൂട്ടിയിട്ടിരിക്കുന്നതുകാണുമ്പോൾ കൃഷിക്കാരന് കിട്ടുന്ന നിറഞ്ഞ സന്തോഷമാണ് ഏറ്റവും വലിയ വിഷുക്കണി. നിരവധി മാസങ്ങൾ നടത്തിയ അത്യദ്ധ്വാനവും വിപണിയിലെ ലാഭ - നഷ്ടവുമെല്ലാം കർഷകർ അങ്ങ് മറക്കും
അനിൽ, ഉണ്ണി, ജയരാജ്
കർഷകർ
കണിക്കൊന്ന പോലെ നന്മയുടെയും സമൃദ്ധിയുടെയും പ്രതീകം കൂടിയാണ് മലയാളിക്ക് കണിവെള്ളരിയും. വിഷു ആഘോഷം ഗംഭീരമാക്കുവാൻ ഇവരണ്ടും കൂടിയേ കഴിയൂ.
കൃഷ്ണ സ്വാമി,
വെള്ളൂർകുന്നം