ശബരിമലയിൽ വീണ്ടും എസ്.ഐ.ടി പരിശോധന

Sunday 12 April 2026 12:00 AM IST

ശബരിമല: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി. ശ്രീകോവിലിലെ സ്വർണം പൊതിഞ്ഞ പാളികളുടെ അളവെടുക്കുകയും ഫയലുകൾ പരിശോധിക്കുകയും ചെയ്തു. നേരത്തെ ഇളക്കിയെടുത്ത പാളികൾ സന്നിധാനത്തു നിന്ന് സ്റ്റാഫ് ഗേറ്റുവഴിയാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ കമ്പനിയിലേക്ക് കൊണ്ടുപോയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഈ വഴികളുടെ അളവും എസ്.ഐ.ടി തിട്ടപ്പെടുത്തിയിട്ടുണ്ട്. 2019ലും 2025ലും സ്വർണപ്പാളികൾ പമ്പയിലെത്തിച്ച ട്രാക്ടർ ഡ്രൈവർമാരുടെ മൊഴിയും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തലവനായ എസ്.പി.ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റുമാർ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവരെ അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു. എന്നാൽ സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം എല്ലാ പ്രതികളും ജാമ്യംലഭിച്ച് പുറത്തിറങ്ങി. പഴുതടച്ച കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും തെളിവുകൾ ശേഖരിച്ചത്.