സ്‌ട്രോംഗ് റൂം തുറക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു; ഗുരുതര ആരോപണവുമായി യു.ഡി.എഫ്
മലപ്പുറം: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ജില്ലാ വരണാധികാരി കൂടിയായ കളക്ടർ ഉത്തരവിട്ടതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.പി.അബ്ദുൽ മജീദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഉപയോഗിക്കാത്ത വിവി പാറ്റ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമിൽ നിന്ന് മാറ്റാൻ നിർദ്ദേശിച്ചാണ് റിട്ടേണിംഗ് ഓഫീസർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ കളക്ടറുടെ ഉത്തരവ്. വിവരം പുറത്താവുകയും ആളുകൾ അന്വേഷിക്കുകയും ചെയ്തതോടെ തുടർനടപടി വേണ്ടെന്ന് പറഞ്ഞ് കളക്ടർ മറ്റൊരു ഉത്തരവും നൽകി. ഇതിന്റെ തെളിവ് കൈവശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് കളക്ടറുടെ നടപടിയെന്ന് സംശയിക്കുന്നു. മലപ്പുറത്ത് 16 സീറ്റും യു.ഡി.എഫ് നേടും. പരാജയഭീതി മുന്നിൽകണ്ടുള്ള സർക്കാരിന്റെ നീക്കമാണിതെന്ന് സംശയിക്കുന്നു. സംരക്ഷണ ചുമതലയുള്ള കളക്ടർക്ക് സ്‌ട്രോംഗ് തുറക്കാനുള്ള അധികാരമില്ല. വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നിരവധി ചട്ടങ്ങൾ പാലിച്ചേ തുറക്കാൻ പാടുള്ളൂ. ഇവയെല്ലാം നഗ്നമായി ലംഘിക്കുന്നതാണ് കളക്ടറുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ച കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. എവിടെയെങ്കിലും സ്ട്രോംഗ് റൂം തുറന്നിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കണം. യു.ഡി.എഫ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്നും കെ.പി.അബ്ദുൽ മജീദ് പറഞ്ഞു.