പ്രോസിക്യൂഷന് അനുമതിയില്ല: അഴിമതിക്കാർക്ക് സർക്കാർ സംരക്ഷണം
തിരുവനന്തപുരം: ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കം അഴിമതിക്കേസുകളിൽ പ്രതികളായ നൂറിലേറെപ്പേരെ വിചാരണ ചെയ്യാൻ വിജിലൻസിന് സർക്കാർ അനുമതി നിഷേധിച്ചു. അഴിമതി നടത്തിയതിനുള്ള എല്ലാ തെളിവുകളും സഹിതം കുറ്റപത്രം തയ്യാറാക്കി നൽകിയാണ് വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടിയത്. എന്നാൽ, ഇവർക്കെതിരേ വകുപ്പുതല നടപടി മാത്രം മതിയെന്നാണ് തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ മറുപടി നൽകിയത്.
ഓരോരുത്തർക്കുമെതിരേ വിചാരണ അനുമതി നിഷേധിച്ച് വകുപ്പ് മേധാവിമാർ ഉത്തരവിറക്കിതോടെ ,അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സുഖമായി വിരമിക്കാനും അവസരമൊരുങ്ങി. ഐ.എ.എസ്, ഐ.പി.എസ് അടക്കം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പൊതുഭരണ വകുപ്പും മറ്റ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അതത് വകുപ്പ് മേധാവികളുമാണ് വിചാരണാനുമതി നൽകേണ്ടത്. എല്ലാ പാർട്ടികളിലുമുള്ള നേതാക്കളും ജനപ്രതിനിധികളും വിചാരണാനുമതി നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇനിയും മുന്നൂറോളം പേർക്കെതിരേ വിചാരണാനുമതി തേടിയുള്ള ഫയലുകൾ സർക്കാരിലുണ്ടെങ്കിലും തീരുമാനമെടുക്കുന്നില്ല. നൂറോളം അഴിമതിക്കേസുകളിലാണ് ഇത്രയും പ്രതികൾ. വിജിലൻസ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഈ ഫയലുകളിൽ വകുപ്പുകൾ മറുപടി നൽകുന്നില്ല.
പ്രോസിക്യൂഷൻ അനുമതിക്കുള്ള വിജിലൻസിന്റെ അപേക്ഷകൾ വകുപ്പുകളിൽ പൂഴ്‌ത്തുകയാണ്. അനുമതി നൽകാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ്സെക്രട്ടറിയോട് വിജിലൻസ് മേധാവി പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആറും ഏഴും വർഷം മുൻപുള്ള പ്രോസിക്യൂഷൻ അപേക്ഷകൾ പോലും പൂഴ്‌ത്തി. വിജിലൻസ് ഫയൽ ആഭ്യന്തരസെക്രട്ടറി അപേക്ഷ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയയ്ക്കും. തീരുമാനമെടുക്കാതെ അവഗണിക്കുകയാണ് പതിവ്. അനുമതി ലഭിക്കാത്തതിനാൽ അഴിമതിക്കുറ്റം ഒഴിവാക്കി കുറ്റപത്രം നൽകേണ്ടിവരും. അതോടെ കേസുകൾ ദുർബലമാവും. പ്രതികൾ രക്ഷപെടും.
പാലാരിവട്ടം മേൽപ്പാല അഴിമതിക്കേസിൽ നാലു വർഷമായിട്ടും വിചാരണയ്ക്ക് അനുമതിയില്ല. ഈകേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരേ കേസിന് ഗവർണർ അനുമതി നൽകിയിരുന്നു. പ്ലസ്ടു കോഴയിൽ കെ.എം.ഷാജി, തമിഴ്നാട്ടിലെ ഭൂമിയിടപാടിൽ മുൻ ഡി.ജി.പി ജേക്കബ് തോമസ് എന്നിവർക്കെതിരേയാണ് അടുത്തിടെ അനുമതിനൽകിയിട്ടുള്ളത്.
രക്ഷപെടുന്നത്
സ്വാധീനമുള്ളവർ
പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷകളിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കേണ്ടതാണ്..
നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ തീരുമാനമെടുക്കാതെ അപേക്ഷ പൂഴ്‌ത്തും. .
'അഴിമതിക്കാർക്കെതിരേ പ്രോസിക്യൂഷൻ അനുമതി
നൽകണമെന്ന് ആവശ്യപ്പെടും. '
-മനോജ് എബ്രഹാം
വിജിലൻസ് മേധാവി