യു.ഡി.എഫ് സ്ഥാനാർത്ഥിയെ തടഞ്ഞ ബി.ജെ.പി പോളിംഗ് ഏജന്റ് അറസ്റ്റിൽ
തൃശൂർ: വോട്ടെടുപ്പ് ദിവസം ബൂത്തിൽ സന്ദർശനം നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപനെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌ത ബി.ജെ.പിയുടെ പോളിംഗ് ഏജന്റിനെ അറസ്റ്റ് ചെയ്തു. കണ്ടശ്ശാംകടവ് സെന്റ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിലെ 205ാം നമ്പർ ബൂത്തിലെ ഏജന്റായ മാങ്ങാട്ടുകര ചുള്ളിയിൽ വീട്ടിൽ ജയപ്രകാശനാണ് (62) അറസ്റ്റിലായത്. പോളിംഗ് ദിനത്തിൽ രാവിലെ 11.30നായിരുന്നു സംഭവം. ബൂത്തിനകത്ത് പ്രവേശിച്ച സ്ഥാനാർത്ഥിയെ പ്രതി തടയുകയും ബഹളം വച്ച് പോളിംഗ് തടസപ്പെടുത്തുകയും ചെയ്തതായി പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. അന്നേദിവസം ഉച്ചയ്ക്ക് 1:03ന് പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടർന്ന് സി.ഐ വി.എം.കെഴ്‌സൺ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി സ്ഥാനാർത്ഥിയെ അസഭ്യം പറഞ്ഞെന്നും കൈയേറ്റം ചെയ്യാൻ മുതിർന്നെന്നും യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് സി.സി.ശ്രീകുമാർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരുന്നു അറസ്റ്റ്.