പൂതൃക്കയിലെ കുറ്റ്യാറച്ചിറയ്ക്ക് അവഗണന ; കുടിവെള്ളം മുട്ടും
കോലഞ്ചേരി: അധികൃതരുടെ അവഗണനയെ തുടർന്ന് കുറ്റ്യാറച്ചിറ വറ്റി, കുടിവെള്ള വിതരണം മുടങ്ങും. പെരിയാർവാലി കനാലിനെ ആശ്രയിച്ച് കുടിവെള്ള വിതരണ സ്രോതസായി മാറിയ ചിറയാണ് നിരപ്പാമല കുടിവെള്ള വിതരണ ടാങ്കിലേയ്ക്ക് വെള്ളമെത്തിക്കുന്നത്. പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളി, കിങ്ങിണിമറ്റം, തോന്നിക്ക, പാറേക്കാട്ടി ജംഗ്ഷൻ, നിരപ്പാമല തുടങ്ങിയ പ്രദേശങ്ങളിലെ നൂറിലധികം വീടുകളിലേക്ക് നേരിട്ട് വെള്ളം എത്തിച്ചിരുന്നത് ഈ ചിറയിലൂടെയാണ്. ചിറയുടെ ഒരുഭാഗത്ത് പമ്പ് ഹൗസും കിണറും സ്ഥാപിച്ച് ശുദ്ധജലം ശേഖരിച്ച് വിതരണം ചെയ്തിരുന്നു. എന്നാൽ, കടുത്ത വേനലിൽ സംരക്ഷണമില്ലാതായതോടെ സ്വഭാവികമായി ലഭിക്കേണ്ട വെള്ളം ചിറയിൽ ഇല്ല. കനാലിൽ വെള്ളം വിട്ടാൽ മാത്രമാണ് ചിറ നിറയുന്നത്.
ഒരു ഏക്കറോളം വിസ്തൃതിയുള്ള ചിറ, ഒരുകാലത്ത് നാട്ടുകാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. കുളിക്കാനും വസ്ത്രം അലക്കാനും ഈ ചിറ ഉപയോഗിച്ചിരുന്നു.
വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചു
രണ്ട് വർഷം മുമ്പ് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചിരുന്നതാണ് ഈ ജലാശയം. തുടർന്ന് വേണ്ടവിധത്തിൽ പരിപാലനം ലഭിക്കാതെ അവഗണനയിലായി. വാർഷിക ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതോടെ ചിറ മുഴുവൻ പുല്ലും പായലും നിറഞ്ഞിരിക്കുകയാണ്. ഭാവിയിൽ ഈ ജലാശയം പൂർണമായും ഉപയോഗശൂന്യമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
മദ്യകുപ്പികളും മറ്റു മാലിന്യങ്ങളും ചിറയിലേക്ക് വലിച്ചെറിയുന്നു
പുല്ലും പായലും നിറഞ്ഞതോടെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചു
ചിറയുടെ സംരക്ഷണഭിത്തി മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ചില ഭാഗങ്ങളിൽ വീണ്ടും കേടുപാടുകൾ കാണുന്നുണ്ട്.
പുനരുദ്ധാരണം അടുത്ത പദ്ധതിയിൽ
ചിറയിൽ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്നാണ് അധികൃതരുടെ വിശദീകരണം. പ്രത്യേകമായി തയ്യാറാക്കിയ കിണറിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. സൂപ്പർ ക്ളോറിനേഷൻ നടത്തി ശുദ്ധീകരിക്കുകയും ആഴ്ചതോറും പരിശോധനയ്ക്കായി സാമ്പിളുകൾ അയയ്ക്കുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ചിറയുടെ പുനരുദ്ധാരണത്തിന് ഫണ്ട് ലഭിച്ചിട്ടില്ലെങ്കിലും അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ചിറകളും തോടുകളും സംരക്ഷിക്കാൻ ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ കണ്ടെത്തുന്നത് പഞ്ചായത്തുകൾക്ക് വെല്ലുവിളിയാണെന്നും അധികൃതർ പറയുന്നു.
കാലങ്ങളായി ജലസമൃദ്ധിയായി നിലനിന്നിരുന്ന കുറ്റ്യാറച്ചിറ, ഇന്ന് അവഗണനയുടെ ചിഹ്നമായി മാറുകയാണ്. അടിയന്തര ഇടപെടലുകൾ ഇല്ലെങ്കിൽ, നാട്ടുകാർ ആശ്രയിച്ചിരുന്ന ഈ ജലസ്രോതസ് പൂർണമായും നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
സജി കോലഞ്ചേരി
പൊതുപ്രവർത്തകൻ
നിരപ്പാമല