ദിവസം മൂന്നു കഴിഞ്ഞിട്ടും അന്തിമ കണക്കില്ലാതെ ഇലക്ഷൻ കമ്മിഷൻ

Monday 13 April 2026 12:03 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും അന്തിമ പോളിംഗ് ശതമാനം പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ടു ദിവസത്തിനകം അന്തിമ കണക്ക് പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഏപ്രിൽ 9ന് നടന്ന തിരഞ്ഞെടുപ്പിൽ എത്ര പേർ വോട്ട് ചെയ്തുവെന്ന കണക്കാണ് പുറത്തുവരാനുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതു നൽകുമെന്നായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്. ഇ.വി.എമ്മിൽ രേഖപ്പെടുത്തിയ വോട്ടിന്റെ കണക്ക് മാത്രമാണ് പുറത്തുവന്നത്. 78.27 ശതമാനമാണിത്. ഇതിനു പുറമെ ഹോംവോട്ടിംഗിൽ 2,26,860 പേർ വോട്ട് ചെയ്തിരുന്നു. കൂടാതെ പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും കണക്കാക്കേണ്ടതുണ്ട്. 34,128 ഉദ്യോഗസ്ഥരാണ് തപാൽ വോട്ടിന് അപേക്ഷ നൽകിയത്. ഏപ്രിൽ 6 വരെയുള്ള കണക്ക് അനുസരിച്ച് 28,990 പേർ തപാൽ വോട്ട് രേഖപ്പെടുത്തി. ശേഷിച്ച കണക്ക് ലഭ്യമായിട്ടില്ല. പോളിംഗ് ഉദ്യോഗസ്ഥരായ 1.46 ലക്ഷം ജീവനക്കാർ അപേക്ഷ നൽകിയതിൽ എത്ര പേർ വോട്ട് രേഖപ്പെടുത്തിയെന്നതും വ്യക്തമല്ല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും റിട്ടേണിംഗ് ഓഫീസർമാരും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്നും ഇതു കമ്മിഷൻ പ്രഖ്യാപിക്കുമെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്. അന്തിമ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇൻഡക്സ് കാർഡ് വഴി പങ്കുവെയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പിൽ മൂന്നു ദിവസം കഴിഞ്ഞിട്ടും പഴയ കണക്ക് മാത്രമാണുള്ളത്. കമ്മിഷന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കണക്കുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിക്കഴിഞ്ഞു. ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതും അന്തിമ പോളിംഗ് ശതമാനവും വോട്ട് ചെയ്തവരുടെ കണക്കും വെളിപ്പെടുത്തേണ്ടതും കമ്മിഷനാണ്. വോട്ടിംഗ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടിന്റെ കണക്ക് വന്ന് രണ്ട് ദിവസത്തിനുശേഷം അന്തിമ കണക്ക് പ്രസിദ്ധീകരിക്കുന്നതായിരുന്നു ഇതുവരെയുള്ള പതിവ്.

``റിട്ടേണിംഗ് ഓഫീസർമാരും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണ് തപാൽവോട്ട്, സർവീസ് വോട്ട് എന്നിവയുടെ ഡേറ്റ ശേഖരിക്കേണ്ടത്. ഇതിന് സമയമെടുക്കും. സംസ്ഥാനത്തു നിന്ന് എല്ലാ ഡേറ്റയും ലഭിച്ചശേഷമേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അപ്‌ഡേറ്റുകൾ പുറത്തിറക്കുകയുള്ളൂ. ഇതു സാധാരണ നടപടിക്രമം മാത്രമാണ്. കാലതാമസമുണ്ടായിട്ടില്ല.`` -രത്തൻ യു. ഖേൽക്കർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ