പോക്സോ കേസിൽ ജിംട്രെയിനർ അറസ്റ്റിൽ

Monday 13 April 2026 12:05 AM IST

കൊച്ചി: പോക്സോ കേസിൽ ജിം പരിശീലകനും ബൗൺസറുമായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പിന്നാലെ, ലൈംഗിക അതിക്രമത്തിന് ഇരയായ 15കാരി ജീവനൊടുക്കാൻ ശ്രമിച്ചു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ കൊട്ടാരക്കര സ്വദേശി ശരത്‌കുമാർ എന്ന അപ്പുവിനെയാണ് (31) ശനിയാഴ്ച എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. വൈകിട്ട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരുമാസം മുമ്പ് എറണാകുളത്ത് ഒരു പരിപാടിയിൽ പ്രതി ബൗൺസറായി എത്തിയപ്പോഴാണ് പത്താംക്ലാസുകാരിയുമായി പരിചയപ്പെട്ടത്. വാട്സാപ്പ് ചാറ്റിലൂടെ അടുപ്പത്തിലായ ഇരുവരും എറണാകുളം മറൈൻഡ്രൈവിലും പുതുവൈപ്പ് കടൽത്തീരത്തും ബൈക്കിൽ ചുറ്റിക്കറങ്ങി. ഇതിനിടെയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.

പെൺകുട്ടിയുടെ വാട്സാപ്പ് ചാറ്റ് കണ്ട മാതാവ് പൊലീസിൽ പരാതിനൽകുകയായിരുന്നു. തുടർന്ന് കലൂരിലെ വീട്ടിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മറ്റൊരു യുവതിയുമായും അടുപ്പമുള്ളതായി പൊലീസിന് വിവരം ലഭിച്ചു.